ചാരവൃത്തിക്ക് സൗകര്യംചെയ്തുകൊടുക്കുന്ന സർക്കാരാണോ ഇത്?
തിരുവനന്തപുരം: ചാരവൃത്തി കേസിൽ അറസ്റ്റിലായ ഹരിയാന സ്വദേശിനിയായ യുവതി
കേരളത്തിലെത്തിയത് സംസ്ഥാന ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരമെന്ന് റിപ്പോർട്ട്.
വ്ലോഗർ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനമാണ് സംസ്ഥാന സർക്കാരിന് തലവേദനയാകുന്നത്.
പാകിസ്ഥനു വേണ്ടി ചാരവൃത്തിനടത്തിയെന്ന കേസിൽ അറസ്റ്റിലായ ഇവർ
ടൂറിസം വകുപ്പിന്റെ പ്രമോഷനായിട്ടാണ് കേരളത്തിലെത്തിയതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വിവരാവകാശ രേഖകളിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
സാമൂഹിക മാധ്യമ ഇൻഫ്‌ളുവൻസേഴ്‌സിനെ ഉപയോഗിച്ച് ടൂറിസം വകുപ്പ് പ്രത്യേക പ്രമോഷൻ ക്യാമ്പയിൻ നടത്തിയിരുന്നു.
ഇത്തരത്തിൽ ടൂറിസം വകുപ്പ് ഉപയോഗിച്ച സോഷ്യൽമീഡിയ താരങ്ങളുടെ പട്ടികയിൽ ജ്യോതി മൽഹോത്രയും ഉണ്ടായിരുന്നു.
2024 ജനുവരി മുതൽ 2025 മേയ് വരെ ടൂറിസം വകുപ്പിനായി പ്രമോഷൻ നടത്തിയ വ്‌ളോഗർമാരുടെ പട്ടികയാണ് പുറത്തുവന്നത്.
കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാർ എന്നിവിടങ്ങളിൽ ജ്യോതി മൽഹോത്ര യാത്ര ചെയ്തത് ടൂറിസം വകുപ്പിന്റെ ചെലവിലാണെന്നാണ് റിപ്പോർട്ട്.
മുപ്പത്തിമൂന്നുകാരിയായ ജ്യോതി മൽഹോത്ര പലതവണ പാകിസ്താൻ സന്ദർശിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
പാകിസ്താനിലെ ഇന്റലിജൻസ് വിഭാഗവുമായി ബന്ധംപുലർത്തിയതായും വിവരം ലഭിച്ചിരുന്നു.
പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരുമായും ജ്യോതി ബന്ധം പുലർത്തിയിരുന്നു.
ഇതേത്തുടർന്ന് ഈ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കുകയും ചെയ്തിരുന്നു.
പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ വനിതാ വ്ലോഗർ ജ്യോതി മൽഹോത്ര
കേരളത്തിലെത്തി തന്ത്രപ്രധാന മേഖലകളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നതായി റിപ്പോർട്ട്.
ജ്യോതി മൽഹോത്ര മൂന്നു മാസം മുമ്പ് കേരളത്തിലെത്തിയിരുന്നു എന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ പുതിയ കണ്ടെത്തൽ.
സന്ദർശനം നടത്തിയത് സർക്കാർ ചെലവിൽ
കൊച്ചിയും ഇടുക്കിയും തൃശ്ശൂരും കണ്ണൂരും കോഴിക്കോടും ഉൾപ്പെടെയുള്ള ജില്ലകളിൽ ഇവർ സന്ദർശനം നടത്തി.
കേരളത്തിലെത്തിയ ജ്യോതി കൊച്ചിൻ ഷിപ്‍യാഡ് ഉൾപ്പെടെ തന്ത്രപ്രധാന മേഖലകൾ
പശ്ചാത്തലമാക്കി ദൃശ്യങ്ങൾ പകർത്തിയതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടുണ്ട്.
കൊച്ചിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ, മെട്രോ സ്റ്റേഷനുകൾ, വാട്ടർ മെട്രോ എന്നിവിടങ്ങളിൽനിന്നും ദൃശ്യങ്ങൾ പകർത്തിയിരുന്നു.
കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ജ്യോതി സന്ദർശനം നടത്തിയതായാണ് സൂചന. മൂന്നാർ, തൃശൂർ കുത്താമ്പുള്ളി നെയ്ത്തുഗ്രാമം,
കണ്ണൂരിലെയും കോഴിക്കോട്ടെയും വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ജ്യോതി എത്തി ദൃശ്യങ്ങൾ ചിത്രീകരിച്ചതായാണ് കണ്ടെത്തൽ.
കേരളത്തിൽനിന്നുള്ള വിഡിയോകളിൽ അരമണിക്കൂറിലേറെ ദൈർഘ്യമുള്ള കൊച്ചി യാത്രാനുഭവമാണു ഏറ്റവും പ്രധാനം.
ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ,
ആരാധനാലയങ്ങൾ, ചരിത്രസ്മാരകങ്ങൾ എന്നിവ പരാമർശിച്ച ശേഷമാണു തന്ത്രപ്രധാനമായ ഷിപ്‌യാഡ‍് കാണിക്കുന്നത്.
മൂന്നാർ, അതിരപ്പിള്ളി യാത്രയെക്കുറിച്ചു രണ്ടു വിഡിയോകളും ചെയ്തിട്ടുണ്ട്.
ഇരവികുളം ദേശീയ ഉദ്യാനം, തേക്കടി, ആലപ്പുഴയിലെ ഹൗസ്ബോട്ട് യാത്ര, കോവളം,
ജടായുപ്പാറ, വർക്കല, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നതാണു
മറ്റൊരു വ്ലോഗ്. കണ്ണൂരിൽനിന്നു തൃശൂരിലേക്കുള്ള യാത്രാവിവരണവുമുണ്ട്.
ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പ്രതികരണം:
നല്ല ഉദ്ദേശ്യത്തോടെയാണു കാര്യങ്ങൾ ചെയ്തത്. ഇതുവരെയുള്ള സർക്കാരുകൾ തുടർന്ന കാര്യങ്ങളാണ് ഈ സർക്കാരും ചെയ്തത്.
ബോധപൂർവം സർക്കാർ അവരെ കൊണ്ടുവരുമോ? ചാരവൃത്തിക്ക് സൗകര്യം ചെയ്തു കൊടുക്കുന്ന സർക്കാരാണോ ഇത്?
എങ്ങനെയാണ് സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതെന്നു മാധ്യമങ്ങൾ മനസ്സിലാക്കണം.
English Summary :
A woman from Haryana, who was arrested in connection with an espionage case, reportedly came to Kerala on an invitation from the State Tourism Department.