തൃശൂര്‍: തൃശൂര്‍ തിരുവില്വാമലയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് സ്ത്രീക്ക് ദാരുണാന്ത്യം. കൂട്ടുപാത സ്വദേശി ഇന്ദിരാദേവി (60) ആണ് മരിച്ചത്.
ഇന്ന് രാവിലെ 7 .15ന് ആയിരുന്നു അപകട. കാട്ടുകുളം ഗവ. വൊക്കേഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ വളവില്‍ ബസ് തിരിയുമ്പോഴാണ് സീറ്റില്‍ ഇരുന്ന ഇന്ദിരാദേവി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
ഇവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഡിലേക്ക് തെറിച്ചുവീണതിനെ തുടർന്ന് ഇന്ദിരയുടെ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. ബസിന്റെ തുറന്നു കിടന്ന ഡോറിലൂടെയാണ് ഇന്ദിര പുറത്തേക്ക് തെറിച്ച് വീണത്. പഴമ്പാലക്കോട് കൂട്ടുപുഴയില്‍ നിന്നാണ് ഇന്ദിരയും മകളും ബസില്‍ കയറിയത്.
കൊല്ലംകോട് നിന്ന് കാടാമ്പുഴക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് ഇന്ദിരാ ദേവി റോഡിലേക്ക് തെറിച്ചുവീണത്. സംഭവത്തെ തുടര്‍ന്ന് പഴയന്നൂര്‍ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. ബസ് അമിത വേഗതയില്‍ വളവ് വീശിയെടുക്കുന്നതിനിടെയാണ് അപകടമെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടം ഉണ്ടായ ഉടനെ ബസിലെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി.









