ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് കോട്ടയം ഏറ്റുമാനൂർ പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപം അമ്മയും മക്കളും ട്രെയിൻ തട്ടി മരിച്ചു എന്ന വാർത്ത പുറത്തുവരുന്നത്. മരിച്ചത് ഇതര സംസ്ഥാന തൊഴിലാളികൾ ആണെന്നാണ് ആദ്യം പ്രചരിച്ച വിവരം.
വിവരമറിഞ്ഞ നാടൊന്നാകെ സ്ഥലത്തേക്ക് എത്തി. പോലീസും സ്ഥലത്തെത്തി. ചിന്നഭിന്നമായ നിലയിലായിരുന്നു മൃതദേഹങ്ങൾ. നടപടികൾ പൂർത്തിയാക്കിയ പോലീസ് ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഇതിനിടെ, തെള്ളകം 101 കവല വടകര കുരിയാക്കോസും മോളിയും മകൾ ഷൈനിയെയും കൊച്ചുമക്കളായ അലീന ഇവന് എന്നിവരേയും കാണാനില്ല എന്ന പരാതി നൽകാൻ ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തി. രാവിലെ പള്ളിയിലേക്ക് പോയ മൂവരും ഇതുവരെ വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല എന്നതായിരുന്നു പരാതി.
ഈ സമയം പാറോലിക്കൽ ട്രെയിൻ തട്ടി മരിച്ചവരുടെ മൃതദേഹങ്ങൾ ആരുടെതെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നില്ല. സിസിടിവികൾ കേന്ദ്രീകരിച്ചും പരിസരവാസികളോട് വിവരങ്ങൾ ആരാഞ്ഞും പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇരുവരും പരാതിയുമായി സ്റ്റേഷനിൽ എത്തുന്നത്.
ഇവർ പറഞ്ഞ അടയാളങ്ങൾ ഒത്തു നോക്കിയ പോലീസ് മരിച്ചത് ഷൈനിയും മക്കളും ആണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതിനെ തുടർന്ന് ഇരുവരെയും മൃതദേഹത്തിന്റെ വസ്ത്രങ്ങളുടെയും ഫോട്ടോയും കാണിച്ചു സംഭവം സ്ഥിരീകരിച്ചു.
മകളുടെയും പൊന്നോമനകളായ കൊച്ചുമക്കളുടെയും ചിന്നഭിന്നമായ മൃതദേഹങ്ങൾ നേരിൽ കാണേണ്ടി വന്നതിന്റെ ആഘാതത്തിലാണ് ഈ വൃദ്ധ ദമ്പതികൾ.
തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിന്റെ ഭാര്യ ഷൈനി, മക്കളായ അലീന എലിസബത്ത് നോബി, ഇവാന മരിയ നോബി എന്നിവരാണ് ദാരുണമായി മരിച്ചത്. കോട്ടയം നിലമ്പൂർ പാസഞ്ചർ ആണ് ഇവരെ തട്ടിയത്.
ട്രെയിൻ എത്തിയപ്പോൾ ഷൈനി മക്കളെയും ചേർത്തുപിടിച്ച് ട്രാക്കിലേക്ക് കയറി നിൽക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റ് പറയുന്നത്. തുടരെത്തുടരെ ഹോൺ അടിച്ചെങ്കിലും ഇവർ ട്രാക്കിൽ നിന്ന് മാറിയില്ല.
പള്ളിയിൽ പോവുകയാണ് എന്ന് പറഞ്ഞാണ് ഷൈനിയും മക്കളും രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നും അടുത്തുള്ള പള്ളിയിൽ പോകുന്ന ശീലം ഇവർക്ക് ഉണ്ടായിരുന്നു. മുടങ്ങാതെ പള്ളിയിൽ എത്തിയിരുന്ന അമ്മയുടെയും മക്കളുടെയും മരണം വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയാണ് പരിസരവാസികളും ഇടവകാംഗങ്ങളും.
ഇറാക്കിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് ഭർത്താവ് നോബി. കുടുംബ പ്രശ്നങ്ങൾ മൂലം ഏതാനും മാസങ്ങളായി ഭർത്താവിന്റെ വീട്ടിൽ നിന്നും മാറി സ്വന്തം വീട്ടിൽ ആണ് ഷൈനിയും മക്കളും കഴിഞ്ഞിരുന്നത്. ഇന്നലെയാണ് നോബി ഇറാഖിലേക്ക് തിരിച്ചു പോയത്. ആ ദിവസം തന്നെ മക്കളെയും കൂട്ടി ജീവനൊടുക്കാൻ ഷൈനി തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ 9 മാസങ്ങളായി പാറോലിക്കലുള്ള ഷൈനിയുടെ വീട്ടിലാണ് ഷൈനിയും 2 മക്കളും കഴിഞ്ഞിരുന്നത്. മൂത്തമകൻ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. നഴ്സിംഗ് പാസായ ഷൈനി പക്ഷേ തനിക്ക് ജോലി ഇല്ലാത്തതിൽ അതീവ ദുഃഖിതയായിരുന്നു. രാവിലെ മക്കളെയും കൂട്ടി പള്ളിയിൽ പോകാനായി ഇറങ്ങിയ ഷൈനി വീടിനു 300 മീറ്റർ മാത്രം അകലെ വച്ചാണ് ആത്മഹത്യ ചെയ്തത്.
അലീനയും ഇവാനയെയും കുറിച്ചു സ്കൂൾ അധികൃതർക്കും നല്ല ഓർമ്മകൾ മാത്രമാണുള്ളത്. തെള്ളകം ഹോളിക്രോസ് സ്കൂളിലെ 5,6 ക്ലാസിലെ വിദ്യാർഥിനികൾ ആയിരുന്നു ഇരുവരും. നന്നായി പഠിച്ചിരുന്ന ഇരുവരും സ്കൂളിലെ പ്രവർത്തനങ്ങളിൽ എല്ലാം സജീവമായി പങ്കെടുത്തിരുന്നു. ജൂലൈ മാസത്തിലാണ് ഇരുവരെയും ഹോളിക്രോസിൽ ചേർത്തത്.
പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാം ദൈവത്തിൽ ആശ്രയിച്ചിരുന്ന ഷൈനി ദിവസവും മുടങ്ങാതെ പള്ളിയിൽ പോയിരുന്നു. എല്ലാ വിഷമങ്ങളും ദൈവത്തിൽ അർപ്പിച്ച് ജീവിച്ചിരുന്ന ഇവർ ഇത്തരം ഒരു കടുംകൈ ചെയ്തതിന്റെ നടുക്കത്തിലാണ് പരിസരവാസികളും ഇടവകാംഗങ്ങളും.