കൊച്ചി: വിമാനടിക്കറ്റുകൾ ബുക്കുചെയ്ത് കൊടുക്കുന്നതിന്റെ മറവിൽ തട്ടിപ്പ്. പ്രവാസി മലയാളികളെ കബളിപ്പിച്ച് പണം തട്ടുന്നത് സ്ഥിരമാക്കിയ കൊച്ചിയിലെ ട്രാവൽ ഏജൻസി ഉടമയെ എറണാകുളം സൗത്ത് പൊലീസ് വീണ്ടും അറസ്റ്റ്ചെയ്തു.
ഒൻപതാമത്തെ തട്ടിപ്പുകേസിലാണ് രവിപുരം സിറാ ഇന്റർനാഷണൽ ട്രാവൽ ഏജൻസി ഉടമ വടക്കൻപറവൂർ കൈതാരം സ്വദേശി ഷിനോയിയെയാണ് (41) സൗത്ത് ഇൻസ്പെക്ടർ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഇയാളുടെ ഭാര്യ ഉണ്ണിമായ കേസിലെ മൂന്നാംപ്രതിയാണ്.
പൊലീസ് പറയുന്നത് ഇങ്ങനെ: ബ്രിട്ടൺ, അമേരിക്ക, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും അവിടെനിന്ന് ഇന്ത്യയിലേക്കും വിമാനടിക്കറ്റുകൾ ആവശ്യമുള്ള മലയാളികളാണ് തട്ടിപ്പിന് ഇരയാകുന്നത്.
ഓൺലൈനിലും സമൂഹമാദ്ധ്യമങ്ങൾ വഴിയും പരസ്യങ്ങളിലൂടെ ഇവരുമായി ബന്ധപ്പെട്ട് ടിക്കറ്റിനുള്ള പണം വാങ്ങുകയും അവസാനനിമിഷം പണം തിരികെനൽകാതെ ടിക്കറ്റ് റദ്ദാക്കിയുമാണ് ഇയാൾ കബളിപ്പിക്കുന്നത്.
ചില യാത്രക്കാരിൽ നിന്ന് തലേദിവസം വിളിച്ച് അധികനിരക്ക് ഈടാക്കിയതായും പരാതിയുണ്ട്.
ടിക്കറ്റിനത്തിൽ 1.33 ലക്ഷം രൂപ നഷ്ടപ്പെട്ട ബ്രിട്ടനിലെ പ്രവാസിമലയാളി കോട്ടയം പനമറ്റം എലിക്കുളം ചെത്തിമറ്റതിൽ ജോമോൻ മാത്യു നൽകിയ പരാതിയിലാണ് ഇത്തവണ ഇയാളെ അറസ്റ്റിലായത്.
മേയ് 5ന് ജോമോനും മകൾക്കും നാട്ടിൽവരാനും 25ന് ജോമോന്റെ അമ്മയ്ക്ക് ഇവർക്കൊപ്പം യു.കെയിലേക്ക് പോകാനും അഞ്ച് ടിക്കറ്റുകൾക്കാണ് ഇവർക്ക് മൂന്നുതവണയായി പണം അയച്ചുകൊടുത്തത്.
ആദ്യതവണ പണം അയച്ചപ്പോൾ വിശ്വാസിപ്പിക്കാൻ സാംപിളായി വ്യാജടിക്കറ്റ് അയച്ചുകൊടുത്തിരുന്നു. പണം നൽകിയിട്ടും ടിക്കറ്റ് കിട്ടാതിരുന്നതിനെ തുടർന്നാണ് ജോമോൻ പരാതിനൽകിയത്.
ഇയാൾ രവിപുരത്തും കടവന്ത്രയിലും ട്രാവൽ ഏജൻസികൾ നടത്തുന്നുണ്ട്. പുതിയ ശാഖ ആലുവയിൽ ഉടൻ തുറക്കുമെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ട്വിറ്റർ ഉൾപ്പെടെ സമൂഹമാദ്ധ്യമങ്ങളിൽ വിവിധ ട്രാവൽ ഏജൻസികളുടെ പേരുകളിലും പ്രവാസികളെ കാൻവാസ് ചെയ്യുന്നുണ്ട്.
ഇയാൾ നടത്തിയ തട്ടിപ്പിൽ പത്താമത്തെ പരാതി കിട്ടിയിട്ടുണ്ടെന്നും ഉടൻ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു
English Summary :
A travel agency owner from Kochi has been arrested again by the Ernakulam South Police for allegedly scamming expatriate Malayalis by promising flight tickets and then cheating them. The accused reportedly made it a habit to deceive people under the pretext of booking air tickets.