പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാകില്ലെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ, CAA ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ പ്രത്യേക ഹർജി നൽകി. സി.എ.എ രാജ്യത്ത് നടപ്പാക്കാൻ അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. കേസുകളിൽ വിശദമായി വാദംകേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിം ലീഗ്, ഡി.വൈ.എഫ്.ഐ, രമേശ് ചെന്നിത്തല, എസ്.ഡി.പി.ഐ ഉൾപ്പെടെ സി.എ.എ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. സർക്കാരിന്റെ ഹർജി ഹരജി ചൊവ്വാഴ്ച പരിഗണിക്കും. പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്ത് നിരവധി ഹർജികൾ സുപ്രിംകോടതിക്കുമുന്നിലുണ്ട്. 257 ഹരജികൾ ചൊവ്വാഴ്ച പരിഗണിക്കുമെന്ന് ഇന്നലെ കോടതി അറിയിച്ചിരുന്നു.
പൗരത്വ ഭേദഗതി നിയമവുമായി മുന്നോട്ടുപോകുകയാണു കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം സി.എ.എയുടെ പേരിൽ പുതിയ ആപ്പ് പുറത്തിറക്കിയിരുന്നു. CAA 2019 എന്ന പേരിലുള്ള ആപ്ലിക്കേഷനാണ് പ്ലേ സ്റ്റോറില്‍ ഉള്‍പ്പെടെ പുറത്തിറക്കിയത്. ഈ മാർച്ച് 11ന് പൗരത്വ ഭേദഗതി നിയമം ഔദ്യോഗിക നിയമമാക്കി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയതിനു പിന്നാലെപൗരത്വത്തിനു അപേക്ഷിക്കുന്നതിനായി പ്രത്യേക പോർട്ടലും തുറന്നിരുന്നു.