ശബരിമല സ്വർണക്കൊള്ള: 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമില്ല; എ പത്മകുമാറിന് സ്വാഭാവിക ജാമ്യം
ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം മോഷണം പോയ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യം ലഭിച്ചു.
റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്.
ശബരിമല സ്വർണക്കൊള്ള കേസിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിന് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം മോഷണം പോയ കേസിലാണ് ജാമ്യം ലഭിച്ചത്.
കേസുമായി ബന്ധപ്പെട്ട് പത്മകുമാർ റിമാൻഡിൽ കഴിയുകയായിരുന്നു. മുൻപ് അറസ്റ്റിലായ മറ്റൊരു കേസായ കട്ടിളപ്പാളി കേസിലും പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
ഈ കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതിനെ തുടർന്ന് ദ്വാരപാലക ശിൽപ സ്വർണക്കൊള്ള കേസിലും ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു.
പ്രത്യേക അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതും പ്രതിഭാഗം ഹർജിയിൽ ചൂണ്ടിക്കാട്ടി. നിയമപരമായി നിശ്ചിത കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത പക്ഷം പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് അർഹത ലഭിക്കുന്നതിനാലാണ് കോടതി ജാമ്യം അനുവദിച്ചത്.
ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ ഏഴ് പ്രതികൾക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. ഇതിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ അഞ്ചുപേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കേസിൽ തുടർനടപടികൾ എന്താകുമെന്നത് അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കങ്ങളിലൂടെയാണ് വ്യക്തമായുക.
ENGLISH SUMMARY
Former Travancore Devaswom Board President A. Padmakumar has been granted statutory bail in the Sabarimala gold theft case by the Kollam Vigilance Court.









