കട്ടപ്പനയിൽ ഒന്നര വയസ്സുകാരിക്ക് അപൂർവമായ കവാസാക്കി രോഗം സ്ഥിരീകരിച്ചു
കട്ടപ്പന സഹകരണ ആശുപത്രിയിൽ ഒന്നര വയസ്സുകാരിക്ക് അപൂർവമായ കവാസാക്കി രോഗം സ്ഥിരീകരിച്ച വാർത്ത ആരോഗ്യ മേഖലയിൽ വലിയ ശ്രദ്ധ നേടുകയാണ്.
കുന്തളംപാറ സ്വദേശികളായ ദമ്പതികളുടെ മകൾക്കാണ് ഈ സങ്കീർണ്ണമായ രോഗാവസ്ഥ കണ്ടെത്തിയത്.
സഹകരണ ആശുപത്രിയിലെ പീഡിയാട്രീഷൻ ഡോക്ടർ ഡാനിയൽ ഓസ്‌ബോൺ തോമസ് നടത്തിയ കൃത്യമായ നിരീക്ഷണവും രോഗനിർണയവുമാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണ്ണായകമായത്.
പ്രാഥമിക പരിശോധനയിൽ ഡോക്ടർ പ്രകടിപ്പിച്ച സംശയം പിന്നീട് കോട്ടയം ഇ.എസ്.ഐ. ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാരും കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റും ശരിവെക്കുകയായിരുന്നു.
കട്ടപ്പനയിൽ നിന്ന് കൃത്യസമയത്ത് ലഭിച്ച വിദഗ്ധ ചികിത്സാ നിർദ്ദേശം ഒരു വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചു.
ജപ്പാൻകാരനായ ഡോക്ടർ ടോമി സാക്ക കവാസാക്കി ആദ്യമായി ഈ രോഗം കണ്ടെത്തിയതിനാലാണ് ഇതിന് കവാസാക്കി ഡിസീസ് എന്ന പേര് വന്നത്.
വൈദ്യശാസ്ത്രത്തിൽ ഇതൊരു വെല്ലുവിളിയായി തുടരുന്നത് ഇതിന്റെ രോഗനിർണയ രീതി കൊണ്ടാണ്.
സാധാരണയായി പല രോഗങ്ങളും രക്തപരിശോധനയിലൂടെയോ സ്കാനിംഗിലൂടെയോ തിരിച്ചറിയാൻ കഴിയുമെങ്കിൽ കവാസാക്കി രോഗത്തിന് അത്തരം ലാബ് പരിശോധനകൾ ലഭ്യമല്ല.
കുട്ടികളിൽ പ്രകടമാകുന്ന ശാരീരിക ലക്ഷണങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു മാത്രമേ ഒരു ഡോക്ടർക്ക് ഈ നിഗമനത്തിൽ എത്താൻ സാധിക്കൂ.
അതുകൊണ്ടുതന്നെ ഡോക്ടർമാരുടെ അനുഭവപരിചയവും നിരീക്ഷണ പാടവവുമാണ് ഈ രോഗം തിരിച്ചറിയുന്നതിൽ ഏറ്റവും പ്രധാനം.
കവാസാക്കി രോഗത്തിന്റെ പ്രധാന ലക്ഷണം പെട്ടെന്നുണ്ടാകുന്ന കടുത്ത പനിയാണ്.
സാധാരണ ഗതിയിൽ പനിയോടൊപ്പം ഉണ്ടാകാറുള്ള ചുമ, ജലദോഷം, വയറിളക്കം, അല്ലെങ്കിൽ ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ ഒന്നും തന്നെ ഈ പനിക്കൊപ്പം ഉണ്ടാകില്ല എന്നതാണ് പ്രത്യേകത.
തുടർച്ചയായി അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന പനിയാണ് രോഗത്തിന്റെ അടിസ്ഥാനം. ഇതിനോടൊപ്പം മറ്റു ചില ശാരീരിക ലക്ഷണങ്ങൾ കൂടി പ്രകടമാകും.
കണ്ണ് ചുവക്കുക, എന്നാൽ പീള കെട്ടാതിരിക്കുക, കഴുത്തിൽ വീക്കം അനുഭവപ്പെടുക അല്ലെങ്കിൽ കുരുക്കൾ വരിക,
കൈകാലുകളിൽ നീര് വരിക, ചുണ്ടും നാക്കും കടും ചുവപ്പ് നിറത്തിലാവുക എന്നിവയാണ് ഈ ലക്ഷണങ്ങൾ.
ഈ അഞ്ച് ലക്ഷണങ്ങളിൽ നാലെണ്ണമെങ്കിലും പ്രകടമായാൽ അത് കവാസാക്കി ഡിസീസ് ആണെന്ന് ഉറപ്പിക്കാം. ഈ കേസിലും കുട്ടിക്ക് മേൽപ്പറഞ്ഞ അഞ്ചു ലക്ഷണങ്ങളും കാണപ്പെട്ടിരുന്നു.
അതിനാൽ അഞ്ചാം ദിവസം വരെ കാത്തുനിൽക്കാതെ നാലാം ദിവസം തന്നെ ഡോക്ടർ കുട്ടിയെ കോട്ടയം ഇ.എസ്.ഐ. ആശുപത്രിയിലേക്ക് മാറ്റി.
തന്റെ നിഗമനം കൃത്യമായി രേഖപ്പെടുത്തിയ ഒരു റെഫറൽ ലെറ്ററും അദ്ദേഹം നൽകി. കവാസാക്കി രോഗം ഏറ്റവും അപകടകരമാകുന്നത് അത് ഹൃദയധമനികളെ ബാധിക്കുമ്പോഴാണ്.
രോഗം മൂർച്ഛിച്ചാൽ ഹൃദയത്തിലെ രക്തക്കുഴലുകൾക്ക് തകരാർ സംഭവിക്കുകയും അവ പൊട്ടിപ്പോകാൻ വരെ സാധ്യതയുണ്ട്.
ഇത് കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഓരോ നിമിഷവും ചികിത്സയിൽ അതിപ്രധാനമാണ്.
രാത്രി വൈകി ഇ.എസ്.ഐ. ആശുപത്രിയിൽ എത്തിയ കുട്ടിയെ ഉടൻ തന്നെ വിദഗ്ധ ഡോക്ടർമാർ പരിശോധിച്ചു.
കട്ടപ്പനയിൽ നിന്നുള്ള നിഗമനം ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ കുട്ടിയെ അടിയന്തരമായി കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റിന് കൈമാറി.
ഏകദേശം 60,000 രൂപയോളം വില വരുന്ന വിലകൂടിയ ഇഞ്ചക്ഷൻ കുട്ടിക്ക് നൽകേണ്ടി വന്നു. പന്ത്രണ്ട് മണിക്കൂർ നീണ്ട ഐവി ഇഞ്ചക്ഷൻ പ്രക്രിയയിലൂടെയാണ് മരുന്ന് ശരീരത്തിലേക്ക് എത്തിച്ചത്.
കൃത്യസമയത്ത് രോഗം തിരിച്ചറിയുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തതോടെ മാരകമായ അവസ്ഥയിൽ നിന്ന് കുട്ടി മുക്തയായി.









