അമ്മയും മക്കളും അതീവ ഗുരുതരാവസ്ഥയിൽ
പാലക്കാട്: പൊല്‍പ്പുളളിയില്‍ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അമ്മയും കുട്ടികളും അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു.
പരിക്കേറ്റ ആറ് വയസുകാരന്‍ ആല്‍ഫ്രഡ്, മൂന്ന് വയസുകാരി എമില്‍, ഇവരുടെ അമ്മ എല്‍സി എന്നിവർ കൊച്ചി മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബേണ്‍ ഐസിയുവില്‍ വിദഗ്ദ്ധ ചികിത്സയും നിരീക്ഷണവും തുടരുകയാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ദാരുണ സംഭവം നടന്നത്.
സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ എല്‍സി മക്കളുമായി പുറത്ത് പോകാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടനെയാണ് തീപിടിച്ചത്. അപകടത്തിൽ എല്‍സിയുടെ മൂത്തമകള്‍ പത്ത് വയസുകാരി അലീനയ്ക്കും, എല്‍സിയുടെ അമ്മ ഡെയ്‌സിക്കും പരിക്കേറ്റിരുന്നു.
ഇവര്‍ ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്. പൊട്ടിത്തെറി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ച് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
കാറിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നും ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നും ആണ് വിവരം.
എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഗ്യാസ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തൃശൂർ: ഗ്യാസ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരിലാണ് ദാരുണ സംഭവം നടന്നത്.
വെള്ളാങ്ങല്ലൂർ മൂന്നാം വാർഡിൽ എരുമത്തടം സ്വദേശി തൃക്കോവിൽ വീട്ടിൽ രവീന്ദ്രന്റെ ഭാര്യ ജയശ്രീ (60) ആണ് മരിച്ചത്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.
ജൂൺ എട്ടിന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്.
ജയശ്രീയും ഭർത്താവ് രവീന്ദ്രനും ചേർപ്പിലുള്ള ബന്ധുവീട്ടിൽ പിറന്നാൾ ആഷോഷം കഴിഞ്ഞ് മടങ്ങിയെത്തി ലൈറ്റ് ഓൺ ചെയ്‌തപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സിലിണ്ടർ രണ്ടും വീടിന് പുറത്താണ് സൂക്ഷിച്ചിരുന്നത്.
ഗ്യാസ് ലീക്കായി വീടിനകം മുഴുവൻ നിറഞ്ഞിരുന്നതായാണ് കരുതുന്നത്. അപകടത്തിൽ പൊള്ളലേറ്റ രവീന്ദ്രൻ ഇപ്പോഴും എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിൽ വീടിന്റെ മുൻവശത്തെ ഇരുമ്പ് വാതിൽ അടക്കം തകർന്നിട്ടുണ്ട്. എല്ലാ മുറികളിലും ഗ്യാസ് നിറഞ്ഞ് നിന്നുരുന്നതിനാൽ വീട് മുഴുവനും തീപടർന്ന് നാശനഷ്ടം. അപകടവിവരം അറിഞ്ഞ് ഇരിങ്ങാലക്കുട ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിരുന്നു.
യാത്രക്കാരുടെ തലയിൽ കമ്പി വീണു
കൊല്ലം: ട്രെയിനിറങ്ങി നടന്നു പോകുന്ന യാത്രക്കാരുടെ തലയിൽ കമ്പി വീണ് രണ്ടുപേർക്ക് ഗുരുതര പരിക്ക്. കൊല്ലം റെയിൽവേ സ്റ്റേഷനിലെ പുതിയ കെട്ടിടത്തിന്റെ നിർമാണത്തിനിടെയാണ് അപകടമുണ്ടായത്.
ഇന്നലെ രാവിലെയാണ് സംഭവം. പ്ലാറ്റ്ഫോമിൽ നിന്നവരുടെ തലയിലേക്ക് കമ്പി വീഴുകയായിരുന്നു. ഗുരുതര പരുക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 9.50ന് ചെന്നൈ മെയിലിൽ വന്ന യാത്രക്കാർ പുറത്തിറങ്ങി നടക്കുമ്പോഴായിരുന്നു അപകടമുണ്ടായത് എന്നാണ് വിവരം. യാത്രക്കാരുടെ നിലവിളി കേട്ട പാർക്കിങ് ഏരിയയിലെ ഓട്ടോ ഡ്രൈവർമാരാണ് രക്ഷാപ്രവർത്തനത്തിന് ഓടി എത്തിയത്.
നീരാവിൽ മേലെ പുത്തൻവീട്ടിൽ സുധീഷ് (40), തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയും മൈനാഗ പ്പള്ളി കടപ്പയിൽ എൽ വി എച്ച് എസ് അധ്യാപികയുമായ ആശാലത (52) എന്നിവർക്കാണ് പരിക്ക് പറ്റിയത്.
Summary: A mother and her two children remain in critical condition after a car explosion in Polppully. Six-year-old Alfred, three-year-old Emil, and their mother Elsy are currently undergoing intensive treatment at Kochi Medical Center. Doctors confirm they are receiving specialized care in the burns ICU.