ബംഗാളിലെ സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്ടറിന്റെ അർദ്ധനഗ്ന മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആശുപത്രിയിൽ ഉണ്ടായിരുന്ന സിവിക് പോലീസ് വൊളന്റിയറായ സഞ്ജയ് റോയിയേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. A man has been arrested in connection with the discovery of half-naked body of a female doctor
31-കാരിയായ പി.ജി വിദ്യാർഥി പശ്ചിമബംഗാളിലെ ആർ.ജി. കർ മെഡിക്കൽ കോളേജിലാണ് മരിച്ചത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാംവർഷ വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന യുവതിയെ വെള്ളിയാഴ്ച പുലർച്ചയോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അർധനഗ്നയായ നിലയിലായിരുന്നു മൃതദേഹം.
പെൺകുട്ടിയുടെ മൃതദേഹം കിടന്ന സ്ഥലത്തുനിന്ന് ലഭിച്ച ബ്ലൂടൂത്ത് ഹെഡ് സെറ്റാണ് പോലീസിനെ പ്രതിയിലേക്കെത്തിച്ചത്. വനിതാ ഡോക്ടറുടെ മൃതദേഹത്തിന് അരികിൽനിന്ന് ബ്ലൂടൂത്ത് ഹെഡ് സെറ്റ് ലഭിച്ചിരുന്നു. ഇതിനേപ്പറ്റിയുള്ള അന്വേഷണത്തിനൊടുവിൽ പോലീസ് സഞ്ജയ് റോയിലേക്ക് എത്തുകയായിരുന്നു.
അന്വേഷണ സംഘം ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം സംഭവസമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നവരെ വിളിച്ചുചേർത്തു. തുടർന്ന് എല്ലാവരുടേയും ഫോണിൽ ബ്ലൂടൂത്ത് ഓൺ ചെയ്തു പരിശോധിച്ചു. ഈ സമയം റോയിയുടെ ഫോണുമായിച്ച ബ്ലൂടൂത്ത് കണക്ടായി. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ് വ്യക്തമാക്കി. എന്നാൽ മൊഴിയിൽ വൈരുധ്യങ്ങളുള്ളതിനാൽ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ സംഭവത്തെക്കുറിച്ച് കൂടുതൽ പറയാനാകൂ എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ബംഗാളിലെ ആശുപത്രികളിൽ വൻ പ്രതിഷേധം അരങ്ങേറിയിരുന്നു.