ന്യൂഡൽഹി: വ്യാജ റിക്രൂട്ട് ഏജൻസിയുടെ ചതിയിൽപ്പെട്ട് മനുഷ്യക്കടത്തിന് ഇരയായി റഷ്യൻ യുദ്ധമുഖത്തെത്തിയ മലയാളി യുവാവ് ഇന്ത്യയിൽ തിരിച്ചെത്തി. തിരുവനന്തപുരം പൂവാർ പൊഴിയൂർ കല്ലി സ്വദേശി ഡേവിഡ് മുത്തപ്പനാണ് ഇന്ന് രാവിലെ ഡൽഹിയിലെത്തിയത്. ചതിയിൽ പെട്ട് റഷ്യയിലെത്തിയ ഡേവിഡിന് യുദ്ധത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.
പട്ടാള ക്യാമ്പിൽ നിന്നും രക്ഷപെട്ട് ഡേവിഡ് പുറത്തെത്തിയതോടെയാണ് കേരളത്തിൽ നിന്നും നിരവധി യുവാക്കൾ മനുഷ്യക്കടത്തിന് ഇരയായിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്.ക്യാമ്പിൽ നിന്നും രക്ഷപെട്ട ഡേവിഡ് മോസ്കോയിലെ ഒരു പള്ളി വികാരിയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. ഇന്ത്യൻ എംബസി താൽക്കാലിക യാത്രാ രേഖ നൽകിയതോടെയാണ് നാട്ടിലേക്ക് മടങ്ങാനായത്. രണ്ടുദിവസം കഴിഞ്ഞ് ഡേവിഡിനെ കേരളത്തിൽ എത്തിക്കുമെന്ന് സിബിഐ അറിയിച്ചു.
ഒാൺലൈൻ വഴി പരിചയപ്പെട്ട ഡൽഹിയിലെ ഏജന്റ് മുഖേനെയാണ് ഡേവിഡ് റഷ്യയിലേക്ക് പോയത്. സൂപ്പർ മാർക്കറ്റിൽ 1.60 ലക്ഷം രൂപ മാസ വേതനത്തിൽ സെക്യൂരിറ്റി ജോലി എന്നായിരുന്നു ഏജന്റ് പറഞ്ഞിരുന്നത്. ഒക്ടോബർ അവസാന വാരമാണ് ഏജന്റ് മൂന്നരലക്ഷം രൂപ കൈപ്പറ്റിയ ശേഷം ഡേവിഡിനെ റഷ്യയിൽ എത്തിച്ചത്. റഷ്യൻ പൗരത്വമുള്ള മലയാളിയായ അലക്സ് ആണ് വിമാനത്താവളത്തിൽ നിന്നു ഡേവിഡിനെ പട്ടാള ക്യാംപിൽ എത്തിച്ചത്. ക്യാംപിൽ എത്തിയപ്പോൾ തന്നെ ഉദ്യോഗസ്ഥർ പാസ്പോർട്ടും യാത്രാ രേഖകളും വാങ്ങി. പത്ത് ദിവസത്തെ പരിശീലനത്തിനു ശേഷം യുക്രെയ്ൻ അതിർത്തിയിൽ യുദ്ധ മേഖലയിൽ എത്തിച്ച് യുദ്ധത്തിൽ പങ്കെടുത്തതോടെയാണു ഏജന്റിന്റെ ചതി ഡേവിഡിനു ബോധ്യമായത്.
മാധ്യമ വാർത്ത കണ്ട കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, ഡോ ശശി തരൂർ എംപി തുടങ്ങിയവർ വിഷയത്തിൽ ഇടപെട്ടിരുന്നു.
Read Also:ഇടുക്കിയിൽചാരായവും വാറ്റുപകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ