അയർലണ്ടിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ഗുരുതര പരിക്ക്
ഡബ്ലിൻ ∙ അയർലൻഡിൽ നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി സംഘത്തിൽ ഗുരുതരമായി പരുക്കേറ്റ പത്തനംതിട്ട സ്വദേശിയായ മലയാളി യുവാവിനായി സുമനസ്സുകൾ ഒന്നിക്കുന്നു.
സെപ്റ്റംബർ 20ന് നടന്ന അപകടത്തിൽ വിനയ് ഏബ്രഹാം (39) ഉൾപ്പെടെ നാല് മലയാളികൾക്കാണ് പരുക്കേറ്റത്. വിനയ് ഏബ്രഹാം, പാസ്റ്റർ ബ്ലെസ്സൻ ഏബ്രഹാം, ഡോ. അമൽ ജോൺ, ടില്ലു ബോസ് എന്നിവർക്കാണ് പരിക്കേറ്റത്.
ഡബ്ലിനിൽ നിന്നും വാട്ടർഫോർഡിലേക്ക് കാറിൽ സഞ്ചരിക്കുമ്പോൾ കിൽക്കെനി സ്റ്റോണിഫോഡ് മോട്ടർവേ എക്‌സിറ്റ് നമ്പർ ഒൻപതിനും പത്തിനും ഇടയിൽ വെച്ച് അപകടത്തിൽപ്പെട്ടത്.
കാർ റോഡിൽ നിന്നും തെന്നി ഒരു കുഴിയിലേക്ക് വീഴുകയായിരുന്നു. ഇവർ സഞ്ചരിച്ച റോഡിൽ വെള്ളം കെട്ടിക്കിടന്നതിനെ തുടർന്നാണ് കാർ തെന്നിയത് എന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ നട്ടെല്ലിന് പരുക്കേറ്റതിനെ തുടർന്ന് വിനയ് ഏബ്രഹാമിനെ നട്ടെല്ലിന് അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡബ്ലിനിലെ മേറ്റർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
അയർലണ്ടിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ഗുരുതര പരിക്ക്
വാട്ടർഫോർഡിൽ ജോലി ലഭിച്ച ഭാര്യ ബെൻസി ബാബുവിന്റെ ആശ്രിത വീസയിലാണ് ഏതാനും മാസങ്ങൾക്ക് മുൻപ് വിനയ് ഏബ്രഹാം അയർലൻഡിൽ എത്തുന്നത്.
വാട്ടർഫോർഡിലാണ് എട്ടും നാലും വയസ്സുള്ള മക്കൾക്കൊപ്പം കുടുംബമായി താമസിച്ചു വന്നത്. അപകടത്തെ തുടർന്നുള്ള ചികിത്സ തുടരുന്നതിനാൽ വാട്ടർഫോർഡ് വൈക്കിങ്സ് സ്പോർട്സ് ആൻഡ് ആർട്സ്ക്ലബിന്റെ നേതൃത്വത്തിലാണ് മലയാളികൾ ഉൾപ്പെടുന്ന സുമനസ്സുകൾ ധനശേഖരണം നടത്തുന്നത്.
ചികിത്സയ്ക്കും മറ്റുമായി കുടുംബം പ്രയാസം അനുഭവിക്കുന്നതിനെ തുടർന്നാണ് വൈക്കിങ്സ് ക്ലബ് പ്രവർത്തകരുടെ നീക്കം.
വിനയ് ഏബ്രഹാമിന് നേരിട്ട് സഹായം ലഭിക്കുന്ന വിധത്തിലാണ് ഗോ ഫണ്ട് വഴി കഴിഞ്ഞ ദിവസം ധനശേഖരണം ആരംഭിച്ചത്.
വിനയ് ഏബ്രഹാമും കുടുംബവും ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രയാസം പരിഹരിക്കുന്നതിനും കൂടുതൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനും അയർലൻഡിലെ മലയാളികളായ സുമനസ്സുകൾ സഹായിക്കണമെന്ന് വൈക്കിങ്സ് ക്ലബ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
സഹായിക്കുന്നതിനായി https://gofund.me/81de31cfc ലിങ്ക് വഴി പ്രവേശിക്കാവുന്നതാണ്.
വാട്ടർഫോഡ് ലൗ ഓഫ് ക്രൈസ്റ്റ് ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ സഭാ ശുശ്രൂഷകനാണ് അപകടത്തിൽ പരുക്കേറ്റ പാസ്റ്റർ ബ്ലെസ്സൻ ഏബ്രഹാം. 26,000 അയർലൻഡ് യൂറോ ലക്ഷ്യമിട്ട് ആരംഭിച്ച ധനശേഖരണം ഇപ്പോൾ 4,701 യൂറോയിൽ എത്തി നിൽക്കുകയാണ്.
ഇതേ സഭയിലെ വിശ്വാസികളായിരുന്നു കാറിൽ സഞ്ചരിച്ച മറ്റുള്ളവരും. അപകടം ഉണ്ടായ ഉടനെ കാർ ഓടിച്ചിരുന്ന ആൾ വളരെ പ്രയാസപ്പെട്ട് കാറിന്റെ സീറ്റിൽ നിന്നും ഒരു വിധത്തിൽ ഇറങ്ങി റോഡിലേക്ക് കയറി നിന്ന് പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. അപകടത്തിൽ പാസ്റ്റർ ബ്ലെസ്സൻ ഏബ്രഹാമിന്റെ കാലിന് സാരമായി പരുക്കേറ്റിരുന്നു.
കാലിന് പൊട്ടലും കാലിന്റെ മുട്ടിലെ അസ്ഥി പല കഷ്ണങ്ങളായി പൊട്ടിപ്പോകുകയും ചെയ്തു. ഇതേ തുടർന്ന് ബ്ലസ്സനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
ഡോ. അമൽ ജോൺ, റ്റില്ലു ബോസ് എന്നിവർക്കും ചികിത്സ ലഭ്യമാക്കിയിരുന്നു. വിനയ് ഒഴികെ ബാക്കി എല്ലാവരും ഇപ്പോൾ പരിക്കുകൾ ഭേദമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയാണ്.









