ലക്നൗ: യുവതിയെ കൊലപ്പെടുത്തി അഴുക്കു ചാലിൽ തള്ളിയ സംഭവത്തിൽ മാസങ്ങൾക്ക് ശേഷം വഴിത്തിരിവ്. ഉത്തർപ്രദേശിൽ പ്രിയ സിംഗ് (25) എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ അമിത് സുഗ്രീവ് സിംഗ് (28) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും, കല്യാണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.
ഉത്തർ പ്രദേശിലെ ഖൊരഗ്പൂർ സ്വദേശിനിയായ പ്രിയയെ 2024 ഡിസംബർ 27 മുതലാണ് കാണാതായത്. തുടർന്ന് ഡിസംബർ 29 ന് മകളെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ആദ്യഘട്ട അന്വേഷണത്തിൽ തുമ്പുകളൊന്നും തന്നെ ലഭിച്ചില്ല. പിന്നീട് ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവിനെ തുടർന്ന് നടത്തിയ വ്യാപക തിരച്ചിലിലാണ് കൊലപാതക വിവരങ്ങൾ പുറത്തുവരുന്നത്.
പ്രിയ അമിതുമായി പ്രണയത്തിലായിരുന്നെന്നും ഇരുവരും ഇടയ്ക്കിടെ കാണാറുണ്ടായിരുന്നെന്നും പൊലീസ് മനസിലാക്കി. അമിതിനെ ചോദ്യം ചെയ്തപ്പോൾ പ്രിയയുടെ തിരോധാനത്തെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്നും, വിവാഹം ചെയ്യണമെന്ന് യുവതി നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും അമിത് പൊലീസിനോട് പറഞ്ഞു. എന്നാൽ അമിതിൻറെ വീട്ടുകാർക്ക് വിവാഹത്തിൽ താൽപര്യം ഇല്ലായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം.
ഡിസംബർ 27 ന് രാത്രി 11 മണിയോടെ നൈറ്റ് ഡ്രൈവിന് പോകാം എന്ന് പറഞ്ഞ് യുവതിയെ ഇയാൾ വീട്ടിൽ നിന്നും വിളിച്ചു കൊണ്ടുപോയി. ശേഷം മഹാജൻ റോഡിലെ റോയൽ പാർക്ക് ഇൻറസ്ട്രിക്ക് സമീപത്തുള്ള ഒറ്റപ്പെട്ട വഴിയിൽ വെച്ച് കഴുത്ത് ഞെരിച്ചു കൊല്ലുകയും മൃതശരീരം അടുത്തുള്ള അഴുക്കു ചാലിൽ വലിച്ചെറിയുകയുമായിരുന്നു. കൃത്യം നടത്തിയതിന് ശേഷം റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രതി പൊലീസിനെ വഴിതെറ്റിക്കുന്നതിനായി പ്രിയയുടെ മൊബൈൽ ഫോൺ ട്രെയിനിൽ ഉപേക്ഷിക്കുകയുമായിരുന്നു. നൈഗാവ് പൊലീസാണ് അമിതിനെ പിടികൂടിയത്.