റാഞ്ചി: റോഡ് നിർമാണത്തിലെ അഴിമതി റിപ്പോർട്ട് ചെയ്ത പ്രാദേശിക വാർത്തചാനൽ റിപ്പോർട്ടറെ മരിച്ചനിലയിൽ കണ്ടെത്തി. ഛത്തീസ്ഗഢിൽ ബിജാപൂർ ജില്ലയിൽ ജനുവരി മൂന്നിനാണ് മാധ്യമപ്രവർത്തകനായ മുകേഷ് ചന്ദ്രകറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി ഒന്നുമുതൽ മുകേഷിനെ കാണാതായതിനെ തുടർന്നു ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
120 കോടി രൂപ വകയിരുത്തിയ ബസ്തറിലെ റോഡ് നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയെ കുറിച്ച് മുകേഷ് ചാനലിൽ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. റോഡ് നിർമാണത്തിന്റെ കരാർ ഏറ്റെടുത്ത കോൺട്രാക്ടറെ പ്രതിസ്ഥാനത്താക്കിയായിരുന്നു വാർത്ത നൽകിയത്. തുടർന്ന് കോൺട്രാക്ടറെപറ്റിയും അഴിമതിയെകുറിച്ചും അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടു. വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകനെ കാണാതായത്.
ജനുവരി ഒന്നിന് രാത്രി മുതൽ മുകേഷിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ യുകേഷ് ചന്ദ്രാകർ ആണ് പൊലീസിൽ പരാതി നൽകിയത്. മുകേഷിന്റെ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോൺ ഓഫ് ആയിരുന്നു. കാണാതാകുന്ന ദിവസം കോൺട്രാക്ടറുടെ സഹോദരൻ റിതേഷ് മുകേഷിനെ കണ്ടതായി വിവരം പുറത്തുവന്നിട്ടുണ്ട്. ഇയാളെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി. സുരേഷ് ചന്ദ്രാകറിന്റെ ലൊക്കാലിറ്റിയിലുള്ള വാട്ടർ ടാങ്കിലാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്.