മിഥുന്റെ കുടുംബത്തിന് പുതിയ വീടൊരുങ്ങുന്നു
കൊല്ലം: തേവലക്കര സ്‌കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് വീട് നിർമിക്കുന്നു. സ്‌കൗട്ട് ആൻഡ് ഗെയ്ഡ്സിന്റെ നേതൃത്വത്തിലാണ് വീട് ഒരുങ്ങുക.
‘മിഥുന്റെ വീട്, എന്റെയും’ എന്ന് പേരിട്ട് നടത്തുന്ന ഭവന നിർമ്മാണത്തിന്റെ കല്ലിടൽ ചടങ്ങ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. മിഥുന്റെ പഴയ വീടിരുന്ന സ്ഥലത്താണ് പുതിയ വീട് നിർമിക്കുക.
നിലവിൽ മിഥുന്റെ കുടുംബത്തെ വാടക വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. അഞ്ച് മാസത്തിനുളളിൽ വീടിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
മിഥുന്റെ കുടുംബത്തെ ചേർത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് ഇത് ചെയ്യുന്നതെന്ന് സ്‌കൗട്ട് ആൻഡ് ഗെയ്ഡ്സ് പ്രതിനിധികൾ അറിയിച്ചു.
മിഥുന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് പത്ത് ലക്ഷം രൂപ അനുവദിക്കാൻ നേരത്തെ തന്നെ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചിരുന്നു.
കെഎസ്ഇബിയും നേരത്തെ അഞ്ച് ലക്ഷം രൂപ നൽകിയിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ അടിയന്തര സഹായം ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. കൂടാതെ തേവലക്കര സ്കൂള്‍ മാനേജ്മെന്റ് പത്ത് ലക്ഷം രൂപയും കുടുംബത്തിന് കൈമാറിയിരുന്നു.
മിഥുന്റെ മരണം; ഓവർസിയർക്ക് സസ്‌പെൻഷൻ
കൊല്ലം: തേവലക്കര ഹൈസ്കൂളിൽ വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തേവലക്കര ഇലക്ട്രിക്കൽ സെക്ഷനിലെ ഓവർസിയറെ സസ്‌പെൻഡ് ചെയ്തു.
വൈദ്യുതി വകുപ്പിന്റെ അന്വേഷണം എങ്ങും എത്തിയില്ല എന്ന പരാതിക്ക് പിന്നാലെയാണ് നടപടി.
അപകടം നടന്ന സ്കൂളിൽ ലൈൻ പെട്രോളിങ് നടത്തിയ ഓവർസിയർ എസ്. ബിജുവിനെയാണ് സസ്‌പെൻഡ് ചെയ്തത്.
ഉദ്യോഗസ്ഥന്റെ ഭാഗത്തു ഗുരുതര വീഴ്ച ഉണ്ടായെന്ന കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി സ്വീകരിച്ചത്.
കുറ്റക്കാരായ എല്ലാവർക്കും എതിരെ നടപടി ഉണ്ടാകുമെന്ന് മിഥുന്റെ വീട് സന്ദർശിച്ച ശേഷം മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചിരുന്നു.
മിഥുന്റെ മരണത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തി സ്കൂൾ ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നു.
മിഥുന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം
തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിൽ നിന്ന് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാന്‍ മന്ത്രി സഭായോഗത്തില്‍ തിരുമാനിച്ചത്.
മിഥുന്റെ മരണത്തിന് പിന്നാലെ കുടുംബത്തിന് അടിയന്തര ധനസഹായമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പിഡി അക്കൗണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ചിരുന്നു.
കൂടാതെ കെഎസ്ഇബിയും അഞ്ച് ലക്ഷം രൂപ ധനസഹായം കൈമാറിയിട്ടുണ്ട്.
ഇവയ്ക്ക് പുറമെ സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപക സംഘടനയായ കെഎസ്റ്റിഎയും പത്ത് ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചിരുന്നു.
Summary: A house will be built for the family of Mithun, the 8th-grade student who died in a shock accident at Thevalakkara school. The project, led by Scouts and Guides, is named “Mithun’s Home, Mine Too,” with the foundation stone to be laid by Education Minister V. Sivankutty.