ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു
തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് പരിക്കേറ്റു. തൃശൂർ ചാലക്കുടി പിള്ളപ്പാറയിലാണ് സംഭവം. പിള്ളപ്പാറ സ്വദേശി സുഭാഷിനാണ്(45) പരിക്കേറ്റത്.
ശനിയാഴ്ച രാത്രി 7.45ഓടെ ആയിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. റോഡില്‍ ഇറങ്ങിയ ആനയെ ഓടിക്കാനായി ഫോറസ്റ്റര്‍ ദിവാകരനും വാച്ചര്‍ സുഭാഷും റോഡില്‍ ഇറങ്ങി ടോർച്ച് അടിച്ചു.
തുടർന്ന് തിരിച്ചു നടക്കുന്നിടെ പിന്നില്‍ നിന്നു ഓടി എത്തിയ ആനയെ കണ്ട് ഇവര്‍ ഭയന്നോടി. ഓടുന്നതിനിടെ സുഭാഷ് കാല്‍ തെറ്റി കാനയിലേക്ക് വീണു.
പിന്നാലെ ആനയുടെ ചവിട്ടേറ്റു സുഭാഷിന്റെ കാല്‍ ഒടിഞ്ഞു. തുമ്പികൈ കൊണ്ട് അടിയേറ്റ് ശരീരത്തിലും പരിക്കേറ്റിട്ടുണ്ട്. സുഭാഷിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലേക്ക് കൊണ്ടുപോയി.
ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം
മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും ഒരുപോലെ ഭീതിയുണർത്തി കാട്ടാന ഒറ്റക്കൊമ്പൻ. കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടിയിലെത്തിയ ഒറ്റക്കൊമ്പൻ ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
പ്രദേശത്ത് എത്തിയ തൊഴിലാളികളും നാട്ടുകാരും വലിയ ശബ്ദം ഉണ്ടാക്കിയതോടെ ആന പ്രദേശത്തു നിന്നും മടങ്ങി. മുൻപ് അരിക്കൊമ്പനും, പടയപ്പയുമായിരുന്നു നാട്ടുകാരിൽ ഭീതിയുണർത്തിയിരുന്നത്.
എന്നാൽ ഇപ്പോൾ വനമേഖലയിൽ നിന്നും ഒറ്റക്കൊമ്പനും ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്. മൂന്നാർ മേഖലയിൽ നാൾക്കുനാൾ കാട്ടാനശല്യം വർധിക്കുകയാണ്.
കാട്ടാനക്കൂട്ടവും ഒറ്റയാൻമാരും ഇതിൽപെടും. പ്രദേശത്തെ റേഷൻകടകളും വ്യാപാര കേന്ദ്രങ്ങളും ഉൾപ്പെടെ ഭക്ഷണത്തിനായി ആനകൾ തകർക്കാറുണ്ട്.
വ്യാപകമായി കൃഷിയും നശിപ്പിക്കും. ലയങ്ങൾക്ക് സമീപം കാട്ടാനകൾ എത്തുന്നതോടെ തൊഴിലാളികളും ഭീതിയിലാണ്.
പലപ്പോഴും കുട്ടികളെ ഒറ്റയ്ക്ക് സ്‌കൂളിൽ അയക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. പ്രദേശവാസികളിൽ ഭീതി ഉണർത്തിയതിനെ തുടർന്ന് 2023 ജൂണിലാണ് അരിക്കൊമ്പൻ എന്ന ഒറ്റയാനെ മയക്കുവെടിവെച്ച് വനംവകുപ്പ് പിടികൂടി മാറ്റിയത്.
ഇനി നാട്ടിലിറങ്ങി മൊട കാട്ടുന്ന കാട്ടാനകളുടെ കാര്യം പോക്കാ
കണ്ണൂർ: ആറളം ഫാമിലും പുനരധിവാസമേഖലയിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കാട്ടാനകളെ പിടികൂടി കുങ്കികളാക്കാനുള്ള സാദ്ധ്യത സർക്കാർ ആലോചിക്കുന്നു.
ആറളം ഫാമിലും പുനരധിവാസ മേഖലയിലും മനുഷ്യവന്യജീവി സംഘർഷം രൂക്ഷമാകുന്നതിനിടെ, പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കാട്ടാനകളെ പിടികൂടി കുങ്കികളാക്കാനുള്ള സാധ്യത സർക്കാർ ഗൗരവമായി പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.
ആറളം വന്യജീവി ഡിവിഷനിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് മന്ത്രി സർക്കാരിന്റെ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചത്.
സംസ്ഥാനത്ത് വ്യാപകമായി ഉയരുന്ന മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം.
അപകടം നേരിടുന്ന പ്രദേശങ്ങളെ “മനുഷ്യ–വന്യജീവി സൗഹൃദ മേഖല”കളാക്കുക എന്ന ദീർഘകാല പദ്ധതിയുടെ ഭാഗമായി പല മേഖലകളിലും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
ആറളം ഫാം പ്രദേശത്ത് ഇതിനകം 76.5 കിലോമീറ്റർ നീളത്തിൽ വിവിധതരം പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും, ഇനി ശേഷിക്കുന്ന ഭാഗങ്ങളും സംരക്ഷണം ഉറപ്പാക്കുകയാണെങ്കിൽ പ്രദേശം പൂർണ്ണമായും സുരക്ഷിതമാക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Summary: A forest watcher, Subhash (45), was injured in a wild elephant attack at Pillappara, Chalakudy, Thrissur. The incident occurred around 7:45 PM on Saturday.