കോഴിക്കോട്: ബൈക്കിൽ മൂന്നു പേർ യാത്ര ചെയ്‌തെന്ന് പറഞ്ഞ് പോലീസ് യുവാവിനെ മർദ്ദിച്ചതായി പരാതി.
ബേപ്പൂർ സ്വദേശി അനന്തുവിനെയാണ് പോലീസ് ഉദ്യോഗസ്ഥർ മർദിച്ചെന്ന പരാതി ഉയർന്നത്. തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്.
അനന്തുവും മറ്റ് രണ്ടുപേരും ഒരുബൈക്കിൽ യാത്ര ചെയ്യുമ്പോൾ പോലീസ് കൈ കാണിക്കുകയായിരുന്നു.
പോലീസിനെ കണ്ടപാടെ ഒരാൾ ഓടി രക്ഷപ്പെട്ടു. ഒരാളെ പോലീസ് ജീപ്പിൽ കയറ്റുകയും, ഓടിപ്പോയ ആളേയും ബൈക്കുമായി ബേപ്പൂർ സ്റ്റേഷനിൽ എത്താൻ പോലീസ് ആവശ്യപ്പെട്ടെന്നാണ് അനന്തു പറയുന്നത്.
ബൈക്കുമായി സ്റ്റേഷനിൽ എത്തിയപ്പോൾ ബേപ്പൂർ സ്റ്റേഷനിലെ പ്രൊബേഷൻ എസ്ഐ പോലീസ് സ്റ്റേഷനിലുള്ളിലെ മുറിയിലേക്ക് കൊണ്ടുപോയി പട്ടിക കൊണ്ട് അടിച്ചു ഗുരുതരമായിപരിക്കേൽപ്പിച്ചെന്നാണ് അനന്തുവിന്റെ പരാതി.
പിന്നീട് വെള്ളപേപ്പറിൽ ഒപ്പിടാൻ ആരോപിച്ച് മുഖത്ത് കുത്തുകയും ചെയ്തതായി അനന്തു ആരോപിക്കുന്നു.
സ്റ്റേഷനിൽ ഉണ്ടായിരുന്ന മറ്റ് മൂന്നുപോലീസുകാർ ഇടിച്ചെന്നും യുവാവ് നൽകിയ പരാതിയിലുണ്ട്.
പോലീസ് സ്റ്റേഷന്റെ മുൻഭാഗത്തെ വാതിൽ അടച്ച ശേഷമാണ് മർദിച്ചതെന്നും പിന്നീട് ചൊവ്വാഴ്ച രാവിലെ സ്റ്റേഷനിൽ ഹാജരാകണം എന്നു പറഞ്ഞ് ഇറക്കി വിട്ടെന്നും യുവാവ് പറയുന്നു.
മർദനത്തിൽ സാരമായി പരിക്കേറ്റ അനന്തു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
എസ്ഐക്കും കൂടെയുണ്ടായിരുന്ന മൂന്ന് പോലീസുകാർക്കും എതിരെ നടപടി ആവശ്യപ്പെട്ട് പരാതിയും നൽകി. സംഭവത്തിൽ ഫറോക്ക് എസിപിയിൽ നിന്നും ഡിസിപി റിപ്പോർട്ട് തേടി.
English Summary :
A complaint has been raised alleging that the police assaulted a youth for traveling with three people on a bike. The incident took place on Monday, and the victim has been identified as Ananthu, a native of Beypore.