കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പൊലീസുകാരനെയും പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. സിവിൽ പൊലീസ് ഓഫിസർ ശരത് ലാലിനെ അഞ്ചാം പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. യുവതിയുടെ ഭർത്താവ് രാഹുലാണ് മുഖ്യപ്രതി. രാഹുലിന്റെ അമ്മയും സഹോദരിയുമാണ് രണ്ടും മൂന്നും പ്രതികൾ. A charge sheet was filed against the policeman in the Panthirankau domestic violence case
ഇതിനിടെ ഭർത്താവിന് അനുകൂലമായി യുവതി മൊഴിമാറ്റുകയും ചെയ്തിരുന്നു. പ്രതികൾക്കെതിരെ 498എ, 324, 307, 212, 494 ഐപിസി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ യുവതി മൊഴി മാറ്റിയിട്ടും പൊലീസ് മുന്നോട്ട് പോവുകയാണ് ഉണ്ടായത്.
കേസ് റദ്ദാക്കാൻ പ്രതിഭാഗം നൽകിയ ഹർജി അടുത്തമാസം എട്ടിന് പരിഗണിക്കാനിരിക്കെയാണ് കുറ്റപത്രം നൽകിയത്. കേസിൽ ഇരയായ പെൺകുട്ടി മൊഴിമാറ്റിയത് വലിയ രീതിയിൽ ചർച്ചയായിരുന്നു. തുടർന്ന് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ രാഹുൽ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു.
കേസെടുത്തതിന് പിന്നാലെ രാഹുൽ ജർമനിയിലേക്ക് കടന്നിരുന്നു. തൻറെ വീട്ടുകാരുടെ സമ്മർദ്ദത്തെത്തുടർന്നാണ് ഭർത്താവിനെതിരെ പരാതി നൽകിയതെന്ന് യുവതി പിന്നീട് പറഞ്ഞിരുന്നു. വീട്ടുകാർക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ അറിയിച്ച യുവതി ദില്ലിയിലേക്ക് തിരിച്ചു പോയി.
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പായെന്നാണ് പ്രതി ഹൈക്കോടതിയിൽ അറിയിച്ചത്. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതി രാഹുലിന്റെ ഹർജിയിൽ സർക്കാരിനും പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്കും പരാതിക്കാരിക്കും കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനിടയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്.