ഹൃദയസ്തംഭനം; യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: മാനേജരോട് സിക് ലീവിന് അപേക്ഷിച്ചതിന് പിന്നാലെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. ബെംഗളൂരുവിൽ ശങ്കര്‍ എന്ന നാല്‍പ്പതുകാരനാണ് മരിച്ചത്.
ശങ്കറിന്റെ മാനേജര്‍ കെ.വി. അയ്യര്‍ സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ അവധി വേണമെന്നും ആവശ്യപ്പെട്ട് രാവിലെ 08.37-നാണ് തനിക്ക് മെസേജ് അയച്ചതെന്നും പത്തുമിനിറ്റിനകം, 08.47-ന് അദ്ദേഹം ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചുവെന്നും അയ്യർ പറയുന്നു.
‘ഇന്ന് രാവിലെയുണ്ടായ സങ്കടകരമായ സംഭവം’ എന്ന തലക്കെട്ടോടെയാണ് അയ്യര്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ‘എന്റെ സഹപ്രവര്‍ത്തകരില്‍ ഒരാളായ ശങ്കര്‍ ഇന്ന് രാവിലെ 08.37-ന് എനിക്ക് ഒരു മെസേജ് അയച്ചു.
സര്‍, കടുത്ത പുറംവേദന കാരണം എനിക്ക് ഇന്ന് വരാനാകില്ല. ലീവ് അനുവദിക്കണമെന്നായിരുന്നു മെസ്സേജിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത്തരം ലീവ് അപേക്ഷകള്‍ സാധാരണമായതിനാല്‍, ശരി വിശ്രമിക്കൂ എന്ന് ഞാന്‍ അദ്ദേഹത്തിന് മറുപടി നല്‍കി. ദിവസം സാധാരണമായി കടന്നുപോയി’, എന്നും അയ്യര്‍ കുറിപ്പില്‍ പറയുന്നു.
‘എന്നാൽ 11.00 മണി ആയപ്പോള്‍ എനിക്കൊരു ഫോണ്‍ കോള്‍ വരികയും മുന്‍പൊരിക്കലുമുണ്ടാകാത്ത പോലെ അതെന്നെ ഞെട്ടിക്കുകയും ചെയ്തു. ശങ്കര്‍ മരിച്ചുവെന്നാണ് വിളിച്ചയാള്‍ എന്നോട് പറഞ്ഞത്.
ആദ്യം കേട്ടപ്പോള്‍ ഞാന്‍ അത് വിശ്വസിച്ചില്ല. കേട്ടത് ശരിയാണോയെന്ന് ഉറപ്പാക്കാനും വിലാസം ലഭിക്കാനും മറ്റൊരു സഹപ്രവര്‍ത്തകനെ വിളിച്ചു. വിലാസം ലഭിച്ചതോടെ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പാഞ്ഞു. അദ്ദേഹം ജീവനോടെയുണ്ടായിരുന്നില്ല’, എന്നും അയ്യര്‍ പറയുന്നു.
ഹൃദ്രോഗ വിദഗ്ധന്റെ മരണം ഹൃദയാഘാതം മൂലം
ചെന്നൈ: തമിഴ്നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് കാർഡിയാക് സർജൻ മരിച്ചു. ചെന്നൈയിലെ സവീതാ മെഡിക്കൽ കോളേജിൽ ഡോക്ടറായ ഗ്രാഡ്ലിൻ റോയ്(39) ആണ് മരിച്ചത്. ആശുപത്രിയിൽ ഡ്യൂട്ടിയുടെ ഭാഗമായുള്ള റൗണ്ട്സിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
ഡോക്ടർ കുഴഞ്ഞുവീണതിന് പിന്നാലെ സഹപ്രവർത്തകരായ മറ്റു ഡോക്ടർമാർ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഹൈദരാബാദിൽ നിന്നുള്ള ന്യൂറോളജിസ്റ്രായ ഡോ. സുധീർ കുമാർ എക്സിൽ കുറിച്ചു.
സിപിആർ, ആൻജിയോപ്ലാസ്റ്റി, ഇൻട്രാ അയോട്ടിക് ബലൂൺ പമ്പ്, ECMO എന്നിവയൊക്കെ ചെയ്തു. എന്നാൽ ഇടതുഭാഗത്തെ പ്രധാന ധമനിയിൽ 100 ശതമാനം ബ്ലോക്ക് ആയിരുന്നതിനാൽ ഹൃദയസ്തംഭനത്തെ തടുക്കാനായില്ലെന്നും ഡോ. സുധീർ വ്യക്തമാക്കി.
അതേസമയം ഗ്രാഡ്ലിന്റെ മരണം ഒറ്റപ്പെട്ട സംഭവം അല്ലെന്നും മുപ്പതുകളിലും നാൽപതുകളിലുമുള്ള ഡോക്ടർമാർ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്നതിന്റെ നിരക്ക് കൂടുകയാണെന്നും അദ്ദേഹം പറയുന്നു. വിശ്രമമില്ലാത്ത ജോലിയാണ് ഇത്തരം മരണങ്ങൾക്കുള്ള പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ദിവസേന പന്ത്രണ്ടും പതിനെട്ടും മണിക്കൂറുകളാണ് ഡോക്ടർമാർ ജോലി ചെയ്യുന്നത്. ചില സമയങ്ങളിൽ സിംഗിൾ ഷിഫ്റ്റ് പോലും 24 മണിക്കൂറായി നീണ്ടുപോകാറുണ്ടെന്നും ഡോക്ടർ പറയുന്നു. ഇവയ്ക്കു പുറമെ ഹൃദ്രോഗസാധ്യത കൂട്ടുന്നുവെന്ന് ഡോ. സുധീർ കുമാർ പറയുന്നു.
ഇതിനൊപ്പം അനാരോഗ്യകരമായ ജീവിതശൈലി, കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നത്, വ്യായാമം ചെയ്യാതിരിക്കുന്നത്, ഹെൽത്ത് ചെക്കപ്പുകൾ മുടക്കുക തുടങ്ങിയവയൊക്കെ രോഗസാധ്യത വർധിപ്പിക്കുന്നതിന് കാരണമാകാറുണ്ട്.
കൂടാതെ പല ഡോക്ടർമാരും വിഷാദരോഗം, അമിത ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുമായി കഴിയുമ്പോഴും അതിന് വിദഗ്ധസഹായം തേടാൻ മടിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോക്ടർമാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
രോഗികൾക്ക് കൊടുക്കുന്ന അതേ പ്രാധാന്യത്തോടെ തന്നെ സ്വന്തം ആരോഗ്യത്തിനും പ്രാധാന്യം നൽകുക
ബി.പി., ഡയബറ്റിസ്. കൊളസ്ട്രോൾ തുടങ്ങിയവ ഇടയ്ക്കിടെ പരിശോധിക്കുക.
ഏഴു മണിക്കൂർ ഉറക്കം കിട്ടുന്നുണ്ടെന്ന് കൃത്യമായി ഉറപ്പാക്കുക.
ദിവസവും മുപ്പത് മിനിറ്റ് നടക്കുക അല്ലെങ്കിൽ സൈക്ലിങ് ചെയ്യുക
സന്തുലിതമായ ഭക്ഷണം, സമ്മർദത്തെ അതിജീവിക്കാനുള്ള മാർഗങ്ങൾ തേടുക
സഹപ്രവർത്തകരുടെ പിന്തുണയും പ്രധാനമാണ്
പ്രാരംഭ ഹൃദ്രോഗ സൂചനകൾ ഇവയൊക്കെ
ഹൃദ്രോഗം പോലെ തന്നെ ജീവിതശൈലീ പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിൽ ഗുരുതരമായിത്തീരുന്നവയാണ്.
ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ, ചിലപ്പോൾ അതിലധികമോ വർഷങ്ങൾ തന്നെ എടുക്കും.
ചിലർക്ക് 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികൾ ശരീരത്തിൽ കണ്ടുതുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല.
എന്നാൽ, ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. പക്ഷെ ഈ ലക്ഷണങ്ങളെയും ചിലപ്പോൾ തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്.
പിന്നാലെ വളരെ ക്ലാസിക്കലായ ഹൃദ്രോഗ ലക്ഷണങ്ങൾ ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗസൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്.
നടക്കുന്ന സമയത്ത് ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഒക്കെ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്.
Summary: A 40-year-old man named Shankar died of cardiac arrest in Bengaluru, shortly after applying for sick leave to his manager. The incident came to light after Shankar’s manager, K.V. Iyer, shared the news on social media platform X.