തിരുവനന്തപുരം: ഒ.ബി.സി സംവരണം ഈഴവർ ഉൾപ്പടെയുള്ള വിഭാഗങ്ങൾക്കുള്ള ഭരണഘടനാവകാശമാണ്, അതിനെ പിൻവാതിലിലൂടെ മതാടിസ്ഥാനത്തിലുള്ള സംവരണമാക്കാൻ ശ്രമിച്ചാൽ ബി.ജെ.പി എതിർക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.
ഒ.ബി.സി റിസർവേഷൻ മതാടിസ്ഥാനത്തിലാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന വികാരം ഈഴവ വിഭാഗത്തിനുണ്ട്.
അതിനെ എതിർക്കാൻ അവർക്ക് അവകാശമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പ്രസ്താവന ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല.
മാദ്ധ്യമപ്രവർത്തകരോടുള്ള സുരേഷ് ഗോപിയുടെ സമീപനത്തിന്റെ കാരണമറിയാതെ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി സിൻസിയർ ജെന്റിൽമാനാണ് അതുമാത്രമല്ല മാദ്ധ്യമ പ്രവർത്തകരെ അടക്കം ബഹുമാനിക്കുന്ന പാർട്ടിയാണ് ബി.ജെ.പി.
ജബൽപൂർ സംഭവത്തെ വിവാദമാക്കുന്നത് പ്രീണന രാഷ്ട്രീയം കളിക്കുന്ന കോൺഗ്രസും ഇടത് മുന്നണിയുമാണ്.
ജബൽപൂരിൽ ആക്രമണത്തിന് ഇരയായ വൈദികർക്ക് തീർച്ചയായും നീതി ഉറപ്പാക്കും. ക്രൈസ്തവ സഭകളുടെ സ്വത്തിനെപറ്റിയുള്ള ലേഖനം തെറ്റെന്ന് കണ്ടാണ് ഓർഗനൈസർ പിൻവലിച്ചത്.
ഭൂമി കൈവശം വയ്ക്കുന്നത് തെറ്റല്ല. എന്നാൽ തട്ടിയെടുക്കുന്നതാണ് തെറ്റ്. ക്രൈസ്തവസഭയ്‌ക്കെന്നല്ല ആർക്കും രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള അവകാശമുണ്ട്.
നോക്കുകൂലിയുടെ കേരളമല്ല, വികസിത കേരളമാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു