ഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികൾ. 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപയാണ് കുറഞ്ഞത്. ഇതോടെ ഡൽഹിയിൽ പുതുക്കിയ റീട്ടെയിൽ വിൽപ്പന വില ഇപ്പോൾ 1,762 രൂപയാണ്.
ചെന്നൈയിൽ സിലിണ്ടർ വില 1921.50 ആയി കുറഞ്ഞു. കൊച്ചിയിൽ 1767-1769 രൂപ നിരക്കിലാകും വാണിജ്യ സിലണ്ടറുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുക. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള മേഖലകളിൽ ഈ വിലക്കുറവ് ആശ്വാസമായേക്കും.
കഴിഞ്ഞ മാസം, 2025 മാർച്ച് ഒന്നിന് പ്രധാന നഗരങ്ങളിൽ വാണിജ്യ എല്‍പിജി സിലിണ്ടർ വില ആറ് രൂപ വർധിപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ ഏഴ് രൂപ കുറച്ചതിന് ശേഷമായിരുന്നു ഈ വർധനവ് ഉണ്ടായത്. വിപണിയിലെ തുടർച്ചയായ ചാഞ്ചാട്ടമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
ആഗോള അസംസ്കൃത എണ്ണ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകളും മറ്റ് സാമ്പത്തിക ഘടകങ്ങളും കാരണം എല്‍പിജി വിലകൾ പതിവായി പുതുക്കാറുണ്ട്. അതേസമയം വാണിജ്യ എൽപിജി നിരക്കുകളിൽ പതിവായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും, ഗാർഹിക പാചകത്തിന് ഉപയോഗിക്കുന്ന ഗാർഹിക എല്‍പിജി വില മാറ്റമില്ലാതെ തുടരുകയാണ്.