മലപ്പുറം: മലപ്പുറം താനൂരിൽ മാരക ലഹരിയായ എംഡിഎംഎ വാങ്ങുന്നതിനായി പണം നൽകാത്തതിനെ തുടർന്ന് മാതാപിതാക്കളെ ആക്രമിച്ച് യുവാവിന്റെ ക്രൂരത. രക്ഷയില്ലാതായതോടെ യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു.
ശേഷം ഇയാളെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. അക്രമാസക്തനായ യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി കൈകാലുകൾ ബന്ധിക്കുകയായിരുന്നു.
മുൻകാലങ്ങളിൽ കൃത്യമായി ജോലിയ്ക്ക് പോവുകയും വീട്ടിലെ കാര്യങ്ങൾ നോക്കുകയും ചെയ്തിരുന്ന യുവാവാണ്. അതിനിടയിലാണ് ലഹരി ഉപയോഗം വില്ലൻ വേഷത്തിൽ എത്തിയത്. ഇവയുടെ തുടർച്ചയായ ഉപയോഗം മൂലം മയക്കുമരുന്നിന് അടിമയായി മാറുകയായിരുന്നു യുവാവ്.
പിന്നീട് പതിയെ ജോലി അവസാനിപ്പിച്ച യുവാവ് മയക്കുമരുന്ന് വാങ്ങുന്നതിനായി മാതാപിതാക്കളോട് പണം ആവശ്യപ്പെടാൻ തുടങ്ങുകയായിരുന്നു. ഇതേ തുടർന്ന് പല തവണ മാതാവിനെ മർദിക്കുകയും ചെയ്തിരുന്നതായാണ് ലഭിക്കുന്ന വിവരം.
സമാന രീതിയിൽ ഇന്നലെ രാത്രിയും യുവാവ് ബഹളം വെക്കുകയും, അക്രമാസക്തനാവുകയും ചെയ്തതോടെയാണ് നാട്ടുകാർ ഇടപെട്ട് യുവാവിനെ പിടികൂടിയത്. ഉടൻ തന്നെ താനൂർ പോലീസ് സ്ഥലത്തെത്തി യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി.
എവിടെ നിന്നാണ് യുവാവിന് ലഹരി ലഭിക്കുന്നത് എന്നുള്ള കാര്യങ്ങളിൽ ഉൾപ്പെടെ പോലീസ് വിശദമായ അന്വേഷണം നടത്തും. അതേസമയം, ഡി അഡിക്ഷൻ സെൻ്ററിലേക്ക് മാറ്റിയ ശേഷം രോക്ഷം അടങ്ങിയ യുവാവ് പ്രതികരിച്ചു.
ലഹരി ഉപയോഗം തന്റെ ജീവിതം നശിപ്പിച്ചെന്ന് യുവാവ് പറഞ്ഞതായാണ് നിലവിൽ ലഭിക്കുന്ന വിവരം.