വനിത ഏകദിന ലോകകപ്പ് മൽസരങ്ങൾക്കു തിരുവനന്തപുരവും വേദിയാകും. ബിസിസിഐ ഏപെക്സ് കൗൺസിൽ യോഗത്തിലാണ് സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കുന്ന ടൂർണമെന്റിൽ തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയവും വേദിയായി തീരുമാനിച്ചത്. നോക്കൗട്ട് റൗണ്ട് മത്സരങ്ങൾ ഉൾപ്പെടെ തിരുവനന്തപുരത്തിന് അനുവദിച്ചേക്കും.
രാജ്യത്തെ മികച്ച രാജ്യാന്തര സ്റ്റേഡിയങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന സ്പോർട്സ് ഹബ് സ്റ്റേഡിയം ആദ്യമായാണ് ഐസിസി ചാംപ്യൻഷിപ്പിനു വേദിയാകുന്നത്. 2023ൽ ഇന്ത്യ വേദിയായ പുരുഷ ഏകദിന ലോകകപ്പിന്റെ സന്നാഹ മത്സരങ്ങൾ ഇവിടെ നടന്നിരുന്നു.
വിശാഖപട്ടണം , ഇൻഡോർ, ഗുവാഹത്തി, മുല്ലൻപുർ (പഞ്ചാബ്) എന്നിവയാണ് മറ്റു വേദികളായി തീരുമാനിച്ചിരിക്കുന്നത്. ഐസിസി അംഗീകാരത്തോടെയാകും പ്രഖ്യാപനം. ഇന്ത്യയുടെ മത്സരങ്ങൾ ഉൾപ്പെടെ ലഭിക്കാനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ശ്രമം എന്നാണു അറിയുന്നത്.
2023ൽ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ രാജ്യാന്തര ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം (317 റൺസ്) നേടിയതും ഇവിടെയാണ്. തിരുവനന്തപുരം സ്റ്റേഡിയം ഇതുവരെ 2 ഏകദിനങ്ങൾ ഉൾപ്പെടെ 6 രാജ്യാന്തര മത്സരങ്ങൾക്കാണ് വേദിയായത്.