ആലപ്പുഴ: ആലപ്പുഴ കളക്ടറേറ്റിൽ ജാതി വിവേചനമെന്ന് പരാതി. കൺട്രോൾ റൂമിലെ ചൗക്കിദാർ തസ്തികയിലുള്ള രണ്ട് ജീവനക്കാരോട് ഹുസൂർ ശിരസ്തദാർ തസ്തികയിലിരിക്കുന്ന പ്രീത പ്രതാപൻ വിവേചനപരമായി പെരുമാറിയെന്നാണ് പരാതി.
സ്ഥിരം ജീവനക്കാർ ഒപ്പിടുന്ന ഹാജർ ബുക്കിൽ ഒപ്പിടാൻ അനുവദിക്കാതെ, താൽക്കാലിക ജീവനക്കാർക്കൊപ്പം ഒപ്പിടാൻ പറയുകയായിരുന്നു.
ഈ വിഷയം ജീവനക്കാർ ചോദ്യം ചെയ്തതോടെ രണ്ടുപേർക്കായി മാത്രം പ്രത്യേക ഹാജർ ബുക്ക് നൽകിയെന്നുമാണ് ജീവനക്കാർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
പട്ടികജാതിയിൽപ്പെട്ട രണ്ട് ജീവനക്കാരെ മാത്രം ഉൾപ്പെടുത്തിയാണ് ഹുസൂർ ശിരസ്തദാർ തസ്തികയിലിരിക്കുന്ന പ്രീത രജിസ്റ്റർ തയ്യാറാക്കിയത്.
സംഭവം എഡിഎമ്മിന്റെ മുൻപാകെ അറിയിച്ചപ്പോൾ, ഇതൊന്നും കാര്യമാക്കേണ്ട എന്ന മറുപടിയാണ് ലഭിച്ചതെന്നും, മാത്രമല്ല കളക്ടറും ഈ വിഷയത്തിൽ വേണ്ട നടപടികൾ എടുത്തില്ലെന്നും ജീവനക്കാരിലൊരാളുടെ ഭാര്യ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.