യുകെയിൽ ആടുകളിൽ പക്ഷിപ്പനി കണ്ടെത്തിയാതായി സൂചന ഉയർന്നതിനെ തുടർന്ന് ആശങ്ക. യോർക്ക് ഷെയറിലെ ഒരു ഫാമിൽ ആടുകളിലാണ് പക്ഷിപ്പനി കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ. യോർക്ക് ഷെയറിലെ ഒരു ഫാമിലെ കന്നുകാലികളുടെ പതിവ് പരിശോധനയ്ക്കിടെയാണ് ഇത് കണ്ടെത്തിയത്.
ഈ ഫാമിൽ ഏവിയൻ ഇൻഫ്ലുവൻസ എന്ന് അറിയപ്പെടുന്ന H5N1 വൈറസ് മുമ്പ് വളർത്തുന്ന പക്ഷികളിൽ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ആദ്യമായാണ് ഇത്തരത്തിലുള്ള സംഭവം ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്യുന്നത്. ആട്ടിൻകൂട്ടത്തിൽ വൈറസിന്റെ കൂടുതൽ അണുബാധ കണ്ടെത്തിയിട്ടില്ലെന്ന് പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമകാര്യ വകുപ്പ് (DEFRA) പറയുന്നു.
പക്ഷിപ്പനിയുടെ വൈറസ് മൂലം രാജ്യത്തെ കന്നുകാലികളിൽ രോഗം ബാധിക്കാനുള്ള അപകട സാധ്യത ഇല്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കന്നുകാലികൾക്ക് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡെഫ്ര അറിയിച്ചു. ഇംഗ്ലണ്ടിൽ ഇത്തരത്തിലുള്ള കേസുകൾ കണ്ടെത്തുന്നത് ആദ്യമായിട്ടാണെങ്കിലും മറ്റ് രാജ്യങ്ങളിൽ സമാന സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലഹരിയുടെ നീരാളികൈകളിൽ കേരളം; ലഹരി മോചനകേന്ദ്രങ്ങൾ നിറഞ്ഞുകവിഞ്ഞു; രണ്ടുമാസത്തിനിടെ ചികിത്സ തേടിയത് 11174 പേർ
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മോചനകേന്ദ്രങ്ങൾ നിറഞ്ഞുകവിഞ്ഞെന്ന് റിപ്പോർട്ട്. പ്രായപൂർത്തി ആയവരും അല്ലാത്തവരും എല്ലാം ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ 11174 പേരെയാണ് ലഹരി മോചനകേന്ദ്രങ്ങളിൽ ചികിത്സയ്ക്കായി എത്തിച്ചതെന്ന് സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ കീഴിലുള്ള വിമുക്തിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇതിൽ 588 പേർ പ്രായപൂർത്തി ആകാത്തവരാണെന്നും വിമുക്തിയെ ഉദ്ധരിച്ചു കൊണ്ട് ഇംഗ്ലീഷ്മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഏറ്റവും കൂടുതൽ പേർ ഇൻപേഷ്യന്റായി ചികിത്സ തേടിയത് പത്തനംതിട്ട ജില്ലയിലാണ് . കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ 1446 പേരാണ് പത്തനംതിട്ടയിൽ വിമുക്തി കേന്ദ്രങ്ങളിൽ അഡ്മിറ്റായത്.
നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന അത്യന്തം ഭയാനകമായ സ്ഥിതി വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. ഇതേ കാലയളവിൽ 138,635 പേർ ഔട്ട് പേഷ്യന്റായി വിവിധ ഡീ അഡിക്ഷൻ കേന്ദ്രങ്ങളിൽ നിന്ന് ചികിത്സ തേടിയതായും പത്ര റിപ്പോർട്ടിലുണ്ട്. 2021ൽ കേവലം 681 പ്രായപൂർത്തിയാകാത്തവരാണ് ചികിത്സ തേടിയത്. എന്നാൽ സ്ഥാനത്താണ് രണ്ട് മാസത്തിനിടയിൽ 588 പേർ ചികിത്സക്കായി അഡ്മിറ്റ് ചെയ്യപ്പെട്ടു എന്നത് നമ്മുടെ കൗമാരക്കാരുടെ ഇടയിലെ ലഹരിയുടെ സ്വാധീനം വ്യക്തമാക്കുന്നു. ക്രമേണ ഈ നിരക്ക് വർദ്ധിച്ചതായും കാണാനുണ്ട്. 2022 ൽ 1238, 2024 ൽ 2885 ആയും ഉയർന്നിട്ടുണ്ട്.
ലഹരിയുടെ ഉപയോഗവും വിപണനവും തടയാനായി പോലീസും എക്‌സൈസും ചേർന്ന് നടത്തുന്ന ഡി- ഹണ്ട് ഒരു മാസം പിന്നിടുമ്പോൾ ഇക്കാലയളവിൽ 7038 കേസുകൾ രജിസ്റ്റർ ചെയ്തതായാണ് വിവരം. ഈ കേസുകളിലായി ആകെ 7307 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാന വ്യാപകമായി 70277 പരിശോധനകൾ നടന്നു. എംഡി എം എ – 3.952 കിലോഗ്രാം, കഞ്ചാവ് 461.562 കിലോഗ്രാം, കഞ്ചാവ് ബീഡി 5132 എണ്ണം ഇക്കാലയളവിൽ പിടിച്ചെടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് ഒന്നിലധികം തവണ ലഹരിക്കേസുകളിൽ പിടിയിലായത് 497 പേരാണെന്നും എക്‌സൈസിന്റെ കണക്കുകൾ പറയുന്നു. ഇതിൽ 242 പേർ അഞ്ചിലധികം കേസുകളിൽ പ്രതികളാണ്. ഇതിൽ പതിനൊന്ന് സ്ത്രീകളും ഒന്നിലേറെ കേസുകളിൽ പ്രതികളാണ്. കൊല്ലത്താണ് ഏറ്റവും കുടുതൽ പേർ പ്രതികളായത്.74 പേർ പിടിയിലായി. രണ്ടാം സ്ഥാനം കോട്ടയത്തിനാണ് – 69 പേർ.