തിരുവനന്തപുരം: ഇടതുമുന്നണിയിലെ മുതിർന്ന നേതാക്കൾ ഇന്ന് കോൺഗ്രസ് വേദിയിലെത്തും. സിപിഎം നേതാവ് ജി സുധാകരനും സിപിഐ നേതാവ് സി ദിവാകരനുമാണ് കോൺഗ്രസ് വേദിയിലെത്തുന്നത്.
ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെ കണ്ടതിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിയിലാണ് ഇടതുപക്ഷത്തെ രണ്ട് മുതിർന്ന നേതാക്കൾ പങ്കെടുക്കുന്നത്. കെ.പി.സി.സിയാണ് പരിപാടിയുടെ സംഘാടകർ.
ഇന്നു വൈകിട്ട് 4.30ന് സത്യൻ സ്മാരക ഹാളിലാണ് പരിപാടി നടക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. വി.എം.സുധീരൻ അദ്ധ്യക്ഷത വഹിക്കും. രമേശ് ചെന്നിത്തല വിഷയാവതരണം നടത്തും.ഡി.സി.സി പ്രസിഡന്റ് പാലോട് രവി, പ്രൊഫ.ജി.ബാലചന്ദ്രൻ, ബി.എസ്.ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
പത്തു മുപ്പതുലക്ഷം രൂപ പുഴുങ്ങി തിന്നാനാണോ? മറുപടിയുമായി കെവി തോമസ്
ന്യൂഡൽഹി: ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എന്ന നിലയ്ക്ക് തനിക്ക് കിട്ടുന്ന ഓണറേറിയം ഒരുലക്ഷം രൂപയാണെന്ന് കെ വി തോമസ്.
ബാക്കി പെൻഷൻ തുകയാണെന്ന് കെ.വി. തോമസ് പറയുന്നു. താൻ ജോലി ചെയ്തിട്ടല്ലേ ഈ പണം ലഭിക്കുന്നതെന്നാണ് കെ വി തോമസ് ചോദിക്കുന്നത്. കെ വി തോമസിന്റെ വരുമാനവും യാത്രാബത്തയും വിവാദമായ പശ്ചാത്തലത്തിലാണ് കെ.വി തോമസിൻ്റെ പ്രതികരണം.
11 ലക്ഷമെന്നത് തന്റെ മാത്രം യാത്രാക്കൂലിയല്ലെന്നാണ് അദ്ദേഹം പറയുന്നത്. കേരളാ ഹൗസ് റെസിഡന്റ് കമ്മിഷണറുടെ യാത്രാച്ചിലവ് ഉൾപ്പെടെയാണ് ഈ തുകയെന്നും കെ.വി. തോമസ് മാധ്യമങ്ങളോട്പറഞ്ഞു.
വിമാനത്തിലെ ഇക്കണോമിക് ക്ലാസിലാണ് താൻ യാത്ര ചെയ്യാറുള്ളതെന്നും കെ.വി തോമസ് പറയുന്നു. 2023 മുതൽ 2024 വരെ എന്റെ ചെലവ് അഞ്ചുലക്ഷത്തിൽ താഴെയാണ്. പിന്നീടുണ്ടായ പ്രശ്‌നം ആറുലക്ഷം കൂടെ ചോദിച്ചു എന്നതാണല്ലോ? ഞാൻ റെസിഡന്റ് കമ്മിഷണറെ വിളിപ്പിച്ചപ്പോൾ അദ്ദേഹം കൂടി യാത്ര ചെയ്യുന്നുണ്ട് എന്നാണ് പറഞ്ഞത്. ആ പൈസ കൂടി ഉൾപ്പെട്ടതാണിതെന്ന് കെ.വി. തോമസ് പറഞ്ഞു.
കഴിഞ്ഞ ദിവസം മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ കെ.വി തോമസിന്റെ വരുമാനവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച പശ്ചാത്തലത്തിലാണ് പ്രതികരണം. കെ.വി തോമസിന് മാസം പത്തു മുപ്പതുലക്ഷം രൂപയാണ് കിട്ടുന്നത്. ഇതൊക്കെ പുഴുങ്ങി തിന്നുമോയെന്നുമാണ് ജി. സുധാകരൻ ചോദിച്ചത്.