യുകെയിൽ കൗമാരക്കാരായ രണ്ട് പെൺകുട്ടികളെ ശാരീരികമായി പീഡിപ്പിച്ച കണ്ടെത്തിയ ഇന്ത്യൻ വംശജന് 9 വർഷം തടവ്. ഇന്ത്യൻ വംശജനായ ഹിമാൻഷു മക്വാന (42) യ്ക്ക് ശിക്ഷ വിധിച്ചത്. ലണ്ടൻ ഹാരോ ക്രൗൺ കോടതിയുടേതാണ് നടപടി. രാജ്യത്തെ ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ പ്രതിയുടെ പേര് ആജീവനാന്തം ചേർക്കും.
സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പരിചയപ്പെട്ട പതിനെട്ടും പതിനാറും വയസ്സുള്ള 2 പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്.
നാല് വർഷത്തെ ഇടവേളകളിൽആണ് സമാനമായ രീതിയിൽ ഹിമാൻഷു മക്വാന കൗമാരക്കാരായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചത്. ഓൺലൈൻ വഴി കൗമാരക്കാരായ പെൺകുട്ടികളെ ഹിമാൻഷു മക്വാന വശത്താക്കുകയായിരുന്നു.
സ്നാപ് ചാറ്റ് അക്കൗണ്ട് വഴിയാണ് 2019 ൽ 18 കാരിയുമായി പ്രതി ആശയവിനിമയം നടത്തിയത്. കുറച്ച് മാസങ്ങളിലെ ഓൺലൈൻ ചാറ്റിങ്ങിന് ശേഷം നേരിൽ കാണാൻ ആവശ്യപ്പെടുകയും ഒഴിഞ്ഞ ഓഫിസ് ബ്ലോക്കിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.
2023 ഏപ്രിലിൽ വീണ്ടും സ്നാപ് ചാറ്റിൽ 16 വയസ്സുകാരിയായ മറ്റൊരു പെൺകുട്ടിയോട് ചാറ്റിങ് തുടങ്ങി. 19 വയസ്സുള്ള ആളായി വേഷമിട്ടായിരുന്നു രണ്ടാമത്തെ ഇരയെ ഇയാൾ വശത്താക്കിയത്.
അധിക നാൾ കഴിയും മുൻപേ പെൺകുട്ടിയുടെ സ്കൂളിനടുത്തുള്ള തെരുവിൽനിന്ന് കാറിൽ കയറ്റി ഒഴിഞ്ഞ മാളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
2023 നവംബർ 27 നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് 2019 ലും തുടർന്ന് 2023 ലും പീഡനം നടത്തിയത് ഇയാൾത്തന്നെ ആണെന്ന് തിരിച്ചറിഞ്ഞത്.