ആലപ്പുഴ: ആലപ്പുഴയിൽ നിർമ്മാണത്തിലുള്ള ദേശീയപാത ഉയരപ്പാതയുടെ ഗർഡറുകൾ തകർന്നുവീണതിന് പിന്നാലെ പരാതിയുമായി പ്രദേശവാസികൾ. അപകടത്തെ തുടർന്ന് വീടുകൾക്ക് വിള്ളലുണ്ടായി എന്നാണ് പരാതി. 90 ടൺ ഭാരമുള്ള ഗർഡറുകളാണ് തകർന്നു വീണത്.
വീടുകൾക്ക് ഉണ്ടായ നാശത്തിന് നഷ്ടപരിഹാരം നൽകണമെന്നാണാവശ്യപ്പെട്ട് സ്ഥലം എംപിക്കും ദേശീയപാത അതോറിറ്റിക്കും പ്രദേശവാസികൾ കത്ത് നൽകിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ആലപ്പുഴ ബീച്ചിന് സമീപം ദേശീയപാത ഉയരപ്പാതയുടെ നിർമ്മാണത്തിലിരുന്ന ഗർഡറുകൾ ആണ് തകർന്ന് വീണത്. വീഴ്ചയുടെ ആഘാതത്തിൽ സമീപത്തെ നാലു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.
ഗർഡറുകൾ വീണതിന് തൊട്ട് അടുത്തുള്ള ടോണിയുടെ വീടിന്റെ മതിൽ തകർന്നു. നിർമ്മാണം പൂർത്തിയായി മൂന്ന് വർഷം മാത്രമായ വീടിന്റെ ചുമരുകളിൽ പല ഇടങ്ങളിലും വിള്ളൽ വീഴുകയും ചെയ്തു. സമീപത്തെ മറ്റ് വീടുകളിലും വിള്ളൽ വീണിട്ടുണ്ട്. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച പശ്ചാത്തലത്തിൽ നാഷണൽ ഹൈവേ അതോറിറ്റിയോ കരാർ കമ്പനിയോ നഷ്ടപരിഹാരം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.