കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് വഴിയെന്ന് പൊലീസ്. പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രതിയുടെ യൂട്യൂബ് ഹിസ്റ്ററിയിൽ നിന്നാണ് തെളിവുകൾ ലഭിച്ചത്.
കേസിൽ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. കൊലപാതകത്തിന് ഉപയോഗിച്ച നഞ്ചക്ക് അറസ്റ്റിലായ വിദ്യാർഥിയുടെ പിതാവിന്റെയാണെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ കരാട്ടെ പരിശീലനം നടത്തുന്ന ഇളയ സഹോദരൻറേതാണ് പ്രതി ഉപയോഗിച്ച നഞ്ചക്ക് എന്നാണ് പൊലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
നഞ്ചക്ക് ഉപയോഗിച്ചുള്ള മർദനത്തിൽ ഷഹബാസിൻറെ തലയോട്ടി പൊട്ടിയതാണ് മരണ കാരണം. ഷഹബാസിനെ നേരിൽ കണ്ടാൽ കൊല്ലുമെന്ന് പിടിയിലായവർ ഇൻസ്റ്റഗ്രാം വഴി കൊലവിളി നടത്തിയിരുന്നു. നഞ്ചക് ഉപയോഗിച്ച് മർദിക്കുമെന്ന് നേരത്തെ തന്നെ വിദ്യാർഥികൾ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. 62 പേരോളമുള്ള ഇൻസ്റ്റഗ്രാം ഗ്രൂപ്പിലാണ് ഇത്തരത്തിലുള്ള ഭീഷണിയും, കൊലവിളികളും നടന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾക്കായി അന്വേഷണ സംഘം മെറ്റയോടും വിവരങ്ങൾ തേടിയിരുന്നു.
രണ്ട് സ്കൂളുകളിലെ വിദ്യാർഥികൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവർ മുമ്പും പരസ്പരം വെല്ലുവിളികൾ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. നിലവിൽ ആറ് പേരാണ് കേസിൽ പിടിയിലായിരിക്കുന്നത്.