തിരുവനന്തപുരം: മനുഷ്യ ജീവനുകളെ കത്തി കൊണ്ട് നിസാരമായി അരിഞ്ഞു തള്ളുന്ന നായകൻ. ചോരയിൽ കുളിച്ച് മാസ് ലുക്കിൽ നായകന്റെ മാസ്നില്പ്. സ്ക്രീനിൽ ചോര തെറിക്കുമ്പോൾ ആഘോഷത്തോടെ കൈയടിക്കുന്ന ന്യൂജെനക്ഷേൻ. സിനിമകളിലെ അക്രമരംഗങ്ങൾ കുട്ടികളെ സ്വാധീനിക്കുന്നു എന്ന വിലയിരുത്തലിൽ ഇത്തരം സീനുകൾ നിയമം മൂലം നിയന്ത്രിക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്.
സിനിമകളുടെയും, ടെലിവിഷൻ, വെബ് സീരീസുകളുടേയും ഇത്തരം പ്രമേയങ്ങളും നിയന്ത്രിക്കാനാണ് നീക്കം. ഇതുൾപ്പെടെയുള്ള സിനിമാനയം അടുത്ത മാസം നിലവിൽ വരും. ഇതിനു മുന്നോടിയായി സിനിമാ സംഘടനകളിലെ പ്രതിനിധികളുടെ യോഗം മുഖ്യമന്ത്രി വിളിച്ചു ചേർക്കുമെന്നാണ് റിപ്പോർട്ട്.
കൗമാരക്കാർക്കിടയിൽ വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളിൽ സിനിമകൾക്ക് നിർണായക പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സിനിമാ നയത്തിൽ വയലൻസ് നിയന്ത്രിക്കുന്ന നിർദ്ദേശങ്ങൾ ഉൾക്കൊള്ളിക്കാൻ സാംസ്കാരിക വകുപ്പും സർക്കാരും തീരുമാനിച്ചത്.
ഇതിനൊപ്പം പൊലീസ് റിപ്പോർട്ടും പരിഗണിക്കും. അടുത്ത മാസം സർക്കാർ നടത്തുന്ന സിനിമാ കോൺക്ലേവിൽ സിനിമകളിലെ വയലൻസ് നിയന്ത്രിക്കണമെന്ന നിർദ്ദേശം നൽകുമെന്നാണ് വിവരം. കേന്ദ്ര സെൻസർ ബോർഡിന്റെ കൂടി സഹകരണത്തോടെയാകും കടുത്ത നിയന്ത്രണം വരുക. അപകടകാരികളായ ഓൺലൈൻ ഗെയിമുകൾ തടയാനും നീക്കമുണ്ട്.