ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് സംബന്ധിച്ച് വ്യക്തമായ നിലപാട് എടുത്ത് ഡൽഹി സർവകലാശാല. നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കാമെന്നും എന്നാൽ അപരിചിതർക്ക് അത് നൽകാനാകില്ലെന്നുമാണ് ഡൽഹി സർവകലാശാലയുടെ അറിയിപ്പ്.
ഇന്നലെയാണ് മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് സംബന്ധിച്ച നിലപാട് സർവകലാശാല ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചത്.
സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സർവകലാശാലക്ക് വേണ്ടി ഡൽഹി ഹൈക്കോടതിയിൽ ഹാജരായത്.
ഡൽഹി സർവകലാശാലയുടെ പൂർവ വിദ്യാർത്ഥി ഇപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയാണെന്ന് തുഷാർമേത്ത ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ബിരുദ സർട്ടിഫിക്കറ്റ് പരിശോധിക്കണമെന്നാണ് ആക്ടിവിസ്റ്റ് നീരജ് ശർമ്മ ആവശ്യപ്പെടുന്നത്.
എന്നാൽ തങ്ങൾക്ക് മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്ന് വ്യക്തമാക്കിയ തുഷാർ മേത്ത, 1978ലെ ബി.എ സർട്ടിഫിക്കറ്റ് കോടതിയെ കാണിക്കാമെന്നും പറഞ്ഞു. പക്ഷെ രാഷ്ട്രീയലക്ഷ്യത്തോടെ വരുന്ന അപരിചിതർക്ക് സർട്ടിഫിക്കറ്റ് പരിശോധന അനുവദിക്കാൻ കഴിയില്ലെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
1978ൽ മോദി പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയതിന്റെ വിവരങ്ങളാണ് വിവരാവകാശ നിയമം മുഖേന സർവകലാശാലയോട് ആക്ടിവിസ്റ്റ് നീരജ് ശർമ്മ ആവശ്യപ്പെട്ടത്.
തുടർന്ന്കേന്ദ്ര വിവരാവകാശ കമ്മിഷനും വിവരങ്ങൾ കൈമാറാൻ സർവകലാശാലയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.
2017ലെ ഈ നടപടിക്കെതിരെ ഡൽഹി സർവകലാശാല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാദമുഖങ്ങൾ പൂർത്തിയായതിനാൽ ജസ്റ്റിസ് സച്ചിൻ ദത്ത ഹർജിയിൽ വിധി പറയാൻ മാറ്റി.