തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി നിർമ്മിക്കുന്ന ടൗൺഷിപ്പിൽ ഒരു വീടിനുള്ള ചെലവ് നിശ്ചയിച്ച് സർക്കാർ. 7 സെന്റ് പ്ലോട്ടിൽ 20 ലക്ഷത്തിന്റെ വീടാണ് നിർമിക്കുക. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
പദ്ധതിയുടെ ഭാഗമായി 2ബി ലിസ്റ്റ് തയ്യാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വീട് മാറി താമസിപ്പിക്കേണ്ടവരുടെ പ്രത്യേക ലിസ്റ്റ് തയ്യാറാക്കും. സുരക്ഷിതമല്ലാത്ത മേഖലയിൽ താമസിക്കുന്നവരെയും പരിഗണിക്കാനാണ് തീരുമാനം. 750 കോടി രൂപ ചിലവില്‍ കല്‍പറ്റയിലും നെടുമ്പാലയിലുമായി രണ്ട് ടൗണ്‍ഷിപ്പുകളാണ് സര്‍ക്കാര്‍ നിര്‍മിക്കുക.
വീടുകള്‍ക്ക് പുറമേ വിനോദത്തിനുള്ള സൗകര്യങ്ങള്‍, മാര്‍ക്കറ്റ്, ആരോഗ്യ കേന്ദ്രം, വിദ്യാലയം, അങ്കണവാടി, കളിസ്ഥലം, വൈദ്യുതി, കുടിവെള്ളം, ശുചിത്വ സംവിധാനങ്ങള്‍ തുടങ്ങിയവയും നിർമിക്കും. നേരത്തെ ഒരു വീടിന് 25 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് കണക്കാക്കിയിരുന്നത്. ഭൂമിയും വീടും 12 വർഷത്തേയ്ക്ക് അന്യാധീനപ്പെടുത്താൻ പാടില്ലെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി.