കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം പ്രതിസന്ധിയിൽ. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍നിന്ന് കാക്കനാട്ടേയ്ക്കുള്ള മെട്രോ രണ്ടാംഘട്ടത്തിന്റെ നിര്‍മാണത്തിനുള്ള വിദേശ വായ്പ വൈകുന്നതാണ് കാരണം. ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ (എ.ഐ.ഐ.ബി.) നിന്ന് വായ്പയെടുക്കാനാണ് ധാരണയായിരിക്കുന്നത്.
എന്നാൽ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഇതുവരെ ഫണ്ട് ലഭ്യമായിട്ടില്ല. ഈ വര്‍ഷം മാര്‍ച്ചിനകം ഫണ്ട് ലഭിക്കുമെന്നായിരുന്നു വിലയിരുത്തല്‍ എങ്കിലും നിലവില്‍ ലഭ്യമായ വിവരമനുസരിച്ച് വായ്പയ്ക്കായി മേയ് വരെ കാത്തിരിക്കണം. ഇതിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായില്ലെങ്കില്‍ വായ്പ ലഭിക്കുന്നത് പിന്നെയും നീണ്ടു പോയേക്കും.
കൂടാതെ രണ്ടാംഘട്ട നിര്‍മാണത്തിനായി കഴിഞ്ഞവര്‍ഷം കേന്ദ്രം അനുവദിച്ച 100 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ല. സംസ്ഥാന ബജറ്റില്‍ ഇത്തവണ 289 കോടി രൂപയാണ് മെട്രോയ്ക്ക് അനുവദിച്ചിരിക്കുന്നത്. അടുത്തവര്‍ഷം ജൂണിനകം രണ്ടാംഘട്ടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് പ്രഖ്യാപനം. ഫണ്ട് ലഭിക്കുന്നത് വൈകിയാല്‍ ഈ സമയക്രമം പാലിക്കാന്‍ കഴിയില്ല.