ന്യൂഡൽഹി: കൗമാരക്കാർക്കും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്ന് ഡൽഹി ഹൈക്കോടതി. കൗമാരപ്രണയത്തെ അംഗീകരിക്കാൻ നിയമം രൂപപ്പെടണമെന്നും ജസ്റ്റിസ് ജസ്മീത് സിങ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടി വിധി ശരിവെച്ചാണ് ഡൽഹി ഹൈക്കോടതിയുടെ ഇത്തരത്തിലുള്ള സുപ്രധാന നിരീക്ഷണം.
കൗമാരക്കാർ തമ്മിൽ പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെടുന്നത് പോക്സോ പ്രകാരം കുറ്റകരമാക്കുന്നതു ശരിയല്ലെന്നായിരുന്നു ജസ്റ്റിസ് ജസ്മീത് സിങ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. കൗമാരപ്രണയത്തെ അംഗീകരിക്കാൻ നിയമം രൂപപ്പെടണമെന്നും അല്ലാതെ ബന്ധങ്ങളെ ക്രിമിനൽ കുറ്റമാക്കുകയല്ല വേണ്ടതെന്നും പകരം ചൂഷണവും ദുരുപയോഗവും തടയുന്നതിലാണ് ജാഗ്രത വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡൽഹി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പ്രതിയായ യുവാവിനെതിരെ ആരോപിക്കപ്പെട്ട കുറ്റം. വിചാരണക്കോടതി യുവാവിനെ കുറ്റവിമുക്തനാക്കിയിരുന്നു. പരാതി നൽകുന്ന സമയത്തു പെൺകുട്ടിക്കു 18 വയസ്സു പൂർത്തിയായിരുന്നില്ല. എന്നാൽ ആൺകുട്ടിക്കു 18നു മുകളിലായിരുന്നു പ്രായം. യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും പരസ്പരസമ്മതത്തോടെയാണു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും പെൺകുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു.
കൗമാരപ്രണയത്തെ ക്രിമിനൽ കുറ്റമാക്കുന്നതിനു പകരം ചൂഷണവും ദുരുപയോഗവും തടയുന്നതിനാണു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കോടതി പറഞ്ഞു. പരസ്പര ബന്ധത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കാനല്ല പോക്സോ നിയമമെന്നും ലൈംഗിക അതിക്രമങ്ങൾ നേരിടാൻ വേണ്ടിയാണ് അതുപയോഗിക്കേണ്ടതെന്നും കഴിഞ്ഞ വർഷം കർണാടക ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.









