പൂനെയിലാണ് ഈ വിചിത്രമായ സംഭവം,350 പൂച്ചകൾക്ക് ഫ്ലാറ്റിൽ താമസമൊരുക്കിയിരിക്കുകയാണ് യുവതി. ഹദാപ്സറിലെ മാർവൽ ബൗണ്ടി കോഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിലാണ് പൂനെ നഗരസഭയെയും, മഹാരാഷ്ട്ര മൃഗക്ഷേമ ബോർഡിനെയും അമ്പരപ്പിച്ചുകൊണ്ട് ഈ സംഭവം ഉണ്ടായിരിക്കുന്നത്. പൂച്ചകളുടെ ശല്യം സഹിക്കവയ്യാതെ അയൽവാസികൾ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.
തന്റെ പൂച്ചകളെ നോക്കാൻ സഹായത്തിനായി 6 പേരെയാണ് യുവതി നിയമിച്ചിട്ടുള്ളത്. ഇത്രയധികം പൂച്ചകളെ വളർത്തുന്നതിൽ ബുദ്ധിമുട്ട് അറിയിച്ച് അയവാസികൾ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പൂച്ചകളുടെ രോമം കൊഴിച്ചിൽ, കാഷ്ടം എന്നിവ അയൽവാസികൾക്ക് തലവേദനയായി മാറി. നിരന്തരം അയൽവാസികൾ പരാതികൾ പറഞ്ഞെങ്കിലും യുവതി അതൊന്നും കാര്യമായി എടുക്കാറില്ല.
പൂച്ചകൾ പ്രജനനം നടത്തിയാണ് ഇത്രയും വലിയ സംഖ്യയിലേക്ക് എത്താൻ സാധ്യത എന്നാണ് പൊലീസ് പറയുന്നത്. നേരത്തെയും അയൽവാസികൾ ഫ്ലാറ്റിന്റെ ഉടമസ്ഥനുമായി സംസാരിച്ചെങ്കിലും ശരിയായ പരിഹാരം കണ്ടെത്താനായില്ല. ഇതിനെ തുടർന്നാണ് അയൽവാസികൾ പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ യുവതിക്കെതിരെ നടപടി സ്വീകരിക്കാൻ പൂനെ നഗരസഭ ഹദാപ്സർ പൊലീസിലും മൃഗക്ഷേമ വകുപ്പിനെയും സമീപിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. അയൽവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ഫ്ലാറ്റിൽ നിന്നും പൂച്ചകളെ നീക്കം ചെയ്യണമെന്ന് ഉടമസ്ഥന് മൃഗക്ഷേമ വകുപ്പ് അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്.