നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പം എന്ന് മണിക്കൂറുകൾക്കകം അറിയാം. വോട്ടെണ്ണൽ രാവിലെ എട്ടിന് തുടങ്ങുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 8.30 -ഓടെ ആദ്യ ഫലസൂചനകൾ പുറത്തുവരും.
ഒട്ടുമിക്ക ഏജന്‍സികളും ബി.ജെ.പി അധികാരത്തിലേറുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ബി.ജെ.പി.ക്കാണ് മുൻതൂക്കം. എന്നാൽ ഈ പ്രവചനങ്ങളെ പാടെ തള്ളുകയാണ് എ.എ.പി.
70 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 36 സീറ്റുവേണം. 2020-ൽ എ.എ.പി. 62 സീറ്റും ബി.ജെ.പി. എട്ടു സീറ്റുമാണ് നേടിയത്.
60.54 ശതമാനമാണ് പോളിങ്. തുടർഭരണം ലക്ഷ്യമിടുന്ന ആം ആദ്മി പാർട്ടിയും കാൽനൂറ്റാണ്ടിനുശേഷം അധികാരത്തിലെത്താൻ ശ്രമിക്കുന്ന ബി.ജെ.പി.യും തമ്മിലാണ് പ്രധാനമത്സരം.