ന്യൂഡൽഹി; അനധികൃതമായി ഇന്ത്യയിലേയ്‌ക്ക് നുഴഞ്ഞു കയറിയ ബംഗ്ലാദേശികളെ നാടു കടത്തി ഡൽഹി പൊലീസ് . ബംഗ്ലാദേശ് സ്വദേശിയായ ജഹാംഗീർ, ഭാര്യ പരിണാ ബീഗം, ദമ്പതികളുടെ ആറ് മക്കൾ എന്നിവരെയാണ് ബംഗ്ലാദേശിലേയ്‌ക്ക് അയച്ചത് . രംഗ്പുരിയിൽ താമസിച്ചിരുന്ന ഇവരെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസ് വഴി കണ്ടെത്തിയ ശേഷമാണ് മടക്കി അയച്ചത്.
താൻ ബംഗ്ലാദേശിലെ ധാക്ക സ്വദേശിയാണെന്ന് ജഹാംഗീർ സമ്മതിച്ചതായി ഡൽഹിപോലീസ് പറഞ്ഞു. കാട്ടുപാത വഴിയാണ് ഇവർ ഇന്ത്യയിൽ എത്തിയത് . ഡൽഹിയിൽ വീട് കണ്ടെത്തി താമസമുറപ്പിച്ച ജഹാംഗീർ പിന്നീടാണ് ബംഗ്ലാദേശിലേക്ക് പോയി ഭാര്യ പരിണാ ബീഗത്തെയും കൂട്ടിക്കൊണ്ടു വന്നത്. എന്നാൽ അയൽക്കാർക്ക് പോലും ഇവർ ബംഗ്ലാദേശികളാണെന്ന് അറിയില്ലായിരുന്നു.
ബംഗ്ലാദേശികളെ കണ്ടെത്താൻ കുറച്ച് ദിവസങ്ങളായി ഡൽഹിയിൽ ആധാർ വെരിഫിക്കേഷൻ അടക്കം നടക്കുന്നുണ്ട് . ജഹാംഗീറിനെയും കുടുംബത്തെയും കണ്ടെപ്പോൾ പൊലീസുകാർക്ക് തോന്നിയ സംശയമാണ് കൂടുതൽ കാര്യങ്ങൾ പുറത്ത് വരാൻ കാരണമായത് . അന്വേഷണത്തിൽ അവർ ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്നും അവരുടെ ബംഗ്ലാദേശ് ഐഡികൾ നശിപ്പിച്ചതായും കണ്ടെത്തി.









