കുറച്ചേറെ ദിവസങ്ങൾ നീണ്ടു നിന്ന നാടകീയ നീക്കങ്ങൾക്ക് ഒടുവിൽ പന്തളം നഗരസഭയുടെ ഭരണം ബിജെപി നിലനിർത്തി. എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് തൊട്ടുമുമ്പ് മുൻ ചെയർപേഴ്സണും, വൈസ് ചെയർപേഴ്സണും രാജിവെച്ചതിനെത്തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി കൗൺസിലർ അച്ചൻകുഞ്ഞ് ജോണാണ് പുതിയ നഗരസഭ ചെയർമാൻ.
33 അംഗ പന്തളം നഗരസഭയിൽ ബിജെപിക്ക് ആകെ 18 അംഗങ്ങൾ ആണുള്ളത്. എൽഡിഎഫിന് 9, യുഡിഎഫിന് 5 എന്നിങ്ങനെയായിരുന്നു പ്രതിപക്ഷത്തിന്റെ അംഗബലം. മൂന്ന് ബിജെപി അംഗങ്ങൾ പാർട്ടി നേതൃത്വവുമായി ഇടഞ്ഞതോടെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാൽ ഇതോടെ ഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച നഗരസഭ അധ്യക്ഷയായിരുന്ന സുശീല സന്തോഷും ഉപാധ്യക്ഷയായിരുന്ന യു രമ്യയും രാജിവെക്കുകയായിരുന്നു.
പാർട്ടിയുമായി അകന്ന് നിന്ന മൂന്ന് നഗരസഭ കൗൺസിലർമാരെയും അനുനയിപ്പിച്ചാണ് ബിജെപി ഭരണം നിലനിർത്തിയത്. മൂന്ന് പേരും അച്ചൻകുഞ്ഞിന് അനുകൂലമായാണ് വോട്ടു ചെയ്തത്. നഗരസഭയുടെ രാഷ്ട്രീയകാര്യ ചുമതലയുള്ള സി കൃഷ്ണകുമാർ കഴിഞ്ഞ രണ്ട് ദിവസമായി പന്തളത്ത് ക്യാമ്പ് ചെയ്താണ് കൗൺസിലർമാരെ അനുനയിപ്പിച്ചത്. പാലക്കാട് നഗരസഭയ്ക്ക് പുറമേ സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പന്തളം.