30 വർഷത്തോളം ഉപയോഗിക്കാതിരുന്ന ആയുർവേദ മരുന്നുകൾ കുന്നംകുളത്ത് കുഴികുത്തി മൂടിയെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. നഗരത്തിൽ മുമ്പ് പ്രവർത്തിച്ചിരുന്ന ബയോക്സ് എന്ന് പേരിലുള്ള സ്വകാര്യ ആയുർവേദ മരുന്ന് ഉത്പ്പാദന കമ്പനിയുടെ കുന്നംകുളം പടിഞ്ഞാറങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ആയുർവേദ മരുന്നുകളാണ് ഗോഡൗൺ ഉൾപ്പെടെയുള്ള കെട്ടിടം വാങ്ങിയവർ കുഴികുത്തി മൂടിയതായി ആരോപിക്കുന്നത്. 30-year-old Ayurvedic medicines buried in Thrissur
കുന്നംകുളം പടിഞ്ഞാറങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് 30 വർഷത്തിലധികം പഴക്കമുള്ള ആയുർവേദ അരിഷ്ടം ഉൾപ്പെടെയുള്ള മരുന്നുകൾ കുഴിച്ചുമൂടിയത്. 400 ലിറ്ററിൻ്റെ 25 കന്നാസുകളിലായി സൂക്ഷിച്ച ആയുർവേദ മരുന്നുകൾ ആളൊഴിഞ്ഞ പറമ്പിൽ വലിയ കുഴിയെടുത്ത് കുഴിച്ചുമൂടുകയായിരുന്നുവെന്നു പറയപ്പെടുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രദേശവാസികൾ രംഗത്തെത്തിയത്.
ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് നടന്ന സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധവുമായെത്തി. എന്നാൽ, നാട്ടുകാർ എത്തുമ്പോഴേക്കും ആയുർവേദ മരുന്നുകൾ പൂർണമായി കുഴിച്ചുമൂടിയിരുന്നു. കഴിഞ്ഞ ദിവസം 500,1000 ലിറ്റർ ടാങ്കുകളിലായി സൂക്ഷിച്ച ആയുർവേദ മരുന്നുകൾ ഉപയോഗശൂന്യമായ കിണറ്റിൽ ഒഴിച്ചു കളഞ്ഞിരുന്നു.
ഇതേ തുടർന്ന് നാട്ടുകാർ കുന്നംകുളം നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിച്ചതോടെ നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി ബാക്കിയുള്ള മരുന്നുകൾ കുഴിച്ചു മൂടരുതെന്ന് താക്കീത് നൽകിയിരുന്നു.









