കൊച്ചി: കാക്കനാട് യുവാവിനെ ഡേറ്റിംഗ് ആപ്പിലൂടെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഘം നടത്തിയത് വന്‍ ആസൂത്രണം.
ഡേറ്റിംഗ് ആപ്പിലൂടെ യുവാവിനെ ക്ഷണിച്ചു വരുത്തിയ ശേഷം താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് യുവാവിനെ കൊണ്ട് പറയിച്ച് വീഡിയോ എടുക്കുകയായിരുന്നു.
രണ്ട് ദിവസം മുമ്പാണ് പരാതിയെ തുടർന്ന് ആറ് യുവാക്കളെ പൊലീസ് പിടികൂടിയത്.
കോഴിക്കോട് സ്വദേശി അജ്മല്‍, മലപ്പുറം സ്വദേശികളായ ഫര്‍ഹാന്‍, അനന്തു, സിബിനു സാലി, കണ്ണൂര്‍ സ്വദേശികളായ റയാസ്, മന്‍സില്‍ സമദ് എന്നിവരാണ് കഴിഞ്ഞ ദിവസം തൃക്കാക്കര പൊലീസിൻ്റെ പിടിയിലായത്.
ഡേറ്റിംഗ് ആപ്പിലൂടെ യുവാവിനെ കെണില്‍പ്പെടുത്തുകയായിരുന്നു. വ്യാജ ഐഡിയില്‍ നിന്ന് ചാറ്റിംഗ് നടത്തിയ സംഘം യുവാവിനെ അവര്‍ താമസിച്ച വീടിനു സമീപത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
വെളുപ്പിനാണ് ആറ് പേർ ചേർന്ന് 27കാരനായ യുവാവിനെ പടമുകളിലേക്ക് വിളിച്ചു വരുത്തിയ ശേഷം ബൈക്കിന്‍റെ താക്കോൽ ഊരി എടുത്തത്. പിന്നീട് മര്‍ദിച്ച് ഫോണ്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയായിരുന്നു.
തുടര്‍ന്ന് താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പറയണമെന്ന് യുവാവിനെ ഇവർ നിര്‍ബന്ധിക്കുകയായിരുന്നു. വഴങ്ങാതിരുന്നപ്പോള്‍ ഇവർ വീണ്ടും തല്ലി. ഭയന്ന യുവാവ് പ്രാണരക്ഷാര്‍ഥം താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് മൊബൈല്‍ ക്യാമറയ്ക്കു മുന്നില്‍ പറഞ്ഞെന്നാണ് പരാതി.
പിന്നീട് ഇവർ ഈ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ചെയ്യാതിരിക്കാൻ ഒരു ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടുവെന്ന് പൊലീസ് കണ്ടെത്തി. പേടിച്ച യുവാവ് സംഭവം വീട്ടില്‍ അറിയിക്കുകയായിരുന്നു.