പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിൽ വെച്ച് ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിനെ മൈൻഡ് ചെയ്യാതെ സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസ്. കൃഷ്ണകുമാർ ഷേക്ക് ഹാൻഡ് ചെയ്യാൻ ചുമലിൽ തട്ടി വിളിച്ചിട്ടും മുഖം കൊടുക്കാതെ കൃഷ്ണദാസ് പോകുകയായിരുന്നു.
കൃഷ്ണകുമാർ ബൂത്തിന് മുന്നിൽ നിൽക്കുമ്പോഴാണ് കൃഷ്ണദാസ് വോട്ടു ചെയ്യാൻ ബൂത്തിലേക്ക് വരുന്നത്. കൃഷ്ണകുമാർ അടുത്ത് ചെന്ന് തോളിൽ തട്ടി വിളിച്ചിട്ടും ഒന്നും പ്രതികരിക്കാതെ കൃഷ്ണദാസ് ബൂത്തിലേക്ക് കയറുകയായിരുന്നു. സംഭവം ചാനൽ ക്യാമറകൾ ഒപ്പി എടുത്തതിനാൽ കൃഷ്ണകുമാർ രൂക്ഷമായാണ് പ്രതികരിക്കുകയും ചെയ്തു.
പോളിംഗ്ബൂത്തിന് മുന്നിൽ വച്ച് എതിർസ്ഥാനാർത്ഥിക്ക് കൈകൊടുത്താൽ, ചിരിച്ചാൽ എന്താണ് കുഴപ്പം, പാർട്ടി മാറുമോ? കൃഷ്ണകുമാർ ചോദിച്ചു. “ചിരിച്ച് കൈ കൊടുക്കുന്നത് ഒരു സംസ്ക്കാരമാണ്. എന്റെ വീടിനു തൊട്ടടുത്ത് കഴിഞ്ഞ കാൽ നൂറ്റാണ്ടായി താമസിക്കുന്ന ആളാണ്, ഒരു ജനപ്രതിനിധിയുമായിരുന്നു, സംസ്കാരവും മര്യാദയും ആണത്.” കൃഷ്ണകുമാർ പറഞ്ഞു.
കൃഷ്ണകുമാറിനെ കണ്ടില്ലെന്നാണ് കൃഷ്ണദാസിന്റെ പ്രതികരണം. താൻ വരുമ്പോൾ കൃഷ്ണകുമാർ മാധ്യമങ്ങളോട് സംസാരിക്കുന്നത് താൻ കണ്ടിരുന്നു. ഒരു ഉപദ്രവം വേണ്ട എന്ന് വിചാരിച്ച് ഒഴിഞ്ഞുപോവുകയായിരുന്നു എന്നാണ് കൃഷ്ണദാസ് പിന്നീട് പറഞ്ഞത്.
പാലക്കാട്ഒരു വിവാഹചടങ്ങിനെത്തിയ ഇടതുമുന്നണി സ്ഥാനാർത്ഥി പി.സരിൻ കൈകൊടുക്കാൻ പിന്നാലെ നടന്നിട്ടും വിളിച്ചു കൂവിയിട്ടും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും അവഗണിച്ചത് തിരഞ്ഞെടുപ്പ് വിവാദമായി മാറിയിരുന്നു. ഇപ്പോൾ വോട്ടെടുപ്പ് വേളയിലും മറ്റൊരു ഷേക്ക് ഹാൻഡ് വിവാദത്തിന് കൂടി സാക്ഷ്യം വഹിച്ചു.