കൊച്ചി: മുളന്തുരുത്തി മൂലേക്കുരിശിന് സമീപം വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടുത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം.
മുളന്തുരുത്തി വേഴപ്പറമ്പ് ചിറയ്ക്കൽ അനിൽ കുമാറാണ് അപകടത്തിൽ മരിച്ചത്. മത്തായിയുടെ ഇരുനില വീട് രണ്ട് കുടുംബത്തിനായി വാടകയ്ക്ക് കൊടുത്തിരിയ്ക്കുകയായിരുന്നു.
താഴത്തെ നിലയിൽ ക്ഷേത്രത്തിലെ പൂജാരിയും കുടുംബവും ആണ് താമസിക്കുന്നത്. മരിച്ച അനിൽ മുകളിലത്തെ നിലയിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്.
സംഭവം നടക്കുമ്പോൾ പൂജാരിയും കുടുംബവും വീട്ടിൽ ഇല്ലായിരുന്നു. താഴത്തെ നിലയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ആണ് തീപിടുത്തം ഉണ്ടായത് എന്ന് സംശയിക്കുന്നു.
മുളന്തുരുത്തി പള്ളിത്താഴത്ത് ഓട്ടോറിക്ഷ ഓടിയ്ക്കുകയായിരുന്നു അനിൽകുമാർ. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന അനിലിന്റെ ഓട്ടോ പൂർണ്ണമായും കത്തിനശിച്ചു.
ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് വീടിന് തീപ്പിടിച്ചത്. മുളന്തുരുത്തി, തൃപ്പൂണിത്തുറ, പിറവം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ഫയർ ആൻഡ് റെസ്ക്യൂവിന്റെ നാല് യൂണിറ്റുകൾ ചേർന്നാണ് തീ കെടുത്തിയത്.
മുളന്തുരുത്തി പോലീസ് സംഭവസ്ഥലത്ത് പാഞ്ഞെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.