ഷിരൂര്‍: ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിർത്തി മടങ്ങുന്നതായി ഈശ്വര്‍ മല്‍പെ. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയ്ക്ക് പിന്നാലെയാണ് ഈശ്വര്‍ മല്‍പെ ദൗത്യത്തില്‍ നിന്ന് പിന്മാറുന്നത്. അർജുന്റെ അമ്മയോടും കുടുംബത്തിനോടും മാപ്പ് ചോദിക്കുന്നതാണ് മൽപെ പറഞ്ഞു.(Eswar malpe returns from shirur rescue)
ദൗത്യം മൂന്നാം ഘട്ടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നാവിക സേന കണ്ടെത്തിയ ഒന്ന്, രണ്ട് പോയിന്റുകളാണ്. ഈ പോയിന്റുകള്‍ കേന്ദ്രീകരിച്ചാണ് ഇനി തിരച്ചില്‍ നടക്കാന്‍ പോകുന്നത്. ആ പോയിന്റ് കേന്ദ്രീകരിച്ചുള്ള തിരച്ചിലിന് വേണ്ടി ഈശ്വര്‍ മല്‍പെ തയ്യാറായിരുന്നു. എന്നാല്‍ തിരച്ചില്‍ നടത്തേണ്ടെന്ന് പറഞ്ഞ് ഈശ്വര്‍ മല്‍പെയെ അവിടെ നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ തിരച്ചിലില്‍ പങ്കാളിയാക്കാതെ മല്‍പെയെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് അദ്ദേഹത്തിന് അനുമതി കിട്ടിയത്.
ഇന്ന് രാവിലെ പ്രധാനപ്പെട്ട പോയിന്റുകളിലെ തിരച്ചിലില്‍ നിന്നും മാറ്റിനിര്‍ത്തിയതിന് പിന്നാലെ മല്‍പെ ജില്ലാ ഭരണകൂടവുമായി അഭിപ്രായ വ്യത്യാസം ഉണ്ടായി. അതുകൊണ്ട് തിരിച്ചു പോകുകയാണെന്നും എപ്പോഴും ഭരണകൂടവുമായി തർക്കിക്കാൻ സാധിക്കില്ലെന്നും മല്‍പെ പറഞ്ഞു.