കൊല്ലം: തിരുവോണ ദിനത്തിൽ സ്കൂട്ടർ യാത്രികരായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തിയശേഷം നിലത്തുവീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി.On Thiruvona day, after knocking down women on a scooter, the car ran over the body of the woman who fell to the ground
മൈനാഗപ്പള്ളി ആനൂർക്കാവിൽ ഇന്നലെ വൈകിട്ട് 5.45നാണ് ദാരുണമായ സംഭവമുണ്ടായത്. അപകടത്തിൽ പരുക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) ആണ് മരിച്ചത്.
സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കാറിന്റെ ഡ്രൈവർ രക്ഷപെട്ടു. കാറിലുണ്ടായിരുന്ന ഡോക്ടറായ യുവതിയെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.
കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശിയായ അജ്മൽ എന്നയാളായിരുന്നു കാർ ഓടിച്ചിരുന്നത്. അപകടശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറാണ് കൂടെയുണ്ടായിരുന്നതെന്നാണ് വിവരം. ഇവർ മദ്യലഹരിയിലാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡോക്ടറെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങിയതായാണ് നാട്ടുകാർ പറയുന്നത്. കാർ ഇടിച്ചയുടനെ വാഹനം നിർത്താൻ നാട്ടുകാർ ഡ്രൈവറായ അജ്മലിനോട് പറഞ്ഞെങ്കിലും ഇയാൾ അമിതവേഗത്തിൽ കാർ കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു.
അജ്മലിന്റെ പശ്ചാത്തലം ശാസ്താംകോട്ട പൊലീസ് പരിശോധിക്കുകയാണ്. ഇയാൾ ലഹരിമരുന്ന് കേസിലടക്കം പ്രതിയാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
അതിനിടെ സംഭവമുണ്ടായിടത്ത് നിന്ന് രക്ഷപ്പെടുന്നതിനിടെ ഒരു മതിലിലും ബൈക്കിലും കാർ ഇടിച്ചു കയറ്റിയെന്നും പ്രദേശവാസികൾ പറയുന്നു.