ഇന്ന് ഉത്രാട ദിനം. ഒന്നാം ഓണമെന്നാണ് ഉത്രാട നാളിനെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. ഉത്രാടത്തിന്റെ പിറ്റേന്നാണ് തിരുവോണം ആഘോഷിക്കുന്നത് എന്നതിനാൽ തന്നെ വളരെ തിരക്കേറിയ ദിവസമായിരിക്കും ഇത്..The day of Utrada is generally referred to as the first day of Onam
ഒന്നാം ഓണത്തെ കുട്ടികളുടെ ഓണമെന്നും പറയപ്പെടുന്ന ഇടങ്ങളുണ്ട്. ഈ ദിവസം കുട്ടികൾ ഓണം ആഘോഷിക്കുകയും മുതിർന്നവർ തിരുവോണം ആഘോഷിക്കുന്നതിനായുള്ള അവസാന വട്ട ഒരിക്കങ്ങൾക്കായി ഓടി നടക്കുകയും ചെയ്യും. ഇതിനെയാണ് ഉത്രാടപാച്ചിൽ എന്നു പറയുന്നത്.
തിരുവോണ ദിനത്തിന്റെ തലേദിവസമാണ് ഉത്രാട ദിനം. ഈ ദിവസമാണ് അവസാന ഘട്ട ഒരുക്കങ്ങൾക്കായി മലയാളികൾ ഇറങ്ങുന്നത്.
എല്ലാം വാരിക്കൂട്ടി എല്ലാം ചെയ്ത് തീർക്കാനുള്ള തിടുക്കത്തെയാണ് ഉത്രാടപാച്ചിൽ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുക്കളയിലേക്ക് വേണ്ട വിഭവങ്ങൾക്കാവശ്യമായ സാധനങ്ങളുൾപ്പെടെ ഈ ദിവസമാകും വാങ്ങുക.
കൂടാതെ ഉത്രാട നാളിലാണ് അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഒരുക്കുന്നത്. പൂക്കളം ഒരുക്കിയതിന് ശേഷം ഇത് തിരുവോണ ദിനം വരെയും കാത്തു സൂക്ഷിക്കേണ്ടതും അനിവാര്യമാണ്. തിരുവോണ ദിവസം രാവിലെ ഈ പൂക്കളത്തിലേക്കാണ് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നത്.
ഉത്രാട നാളിലാണ് തൃക്കാക്കരയപ്പനെ വീട്ടുമുറ്റത്ത് കുടിവെക്കുക. കളിമണ്ണ് കൊണ്ടാണ് തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. മണ്ണ് കുഴച്ച് നല്ലതു പോലെ പതം വരുത്തും.
നിറം നൽകാൻ ഇഷ്ടികപ്പൊടി ചേർക്കുന്നവരുമുണ്ട്. ഉത്രാടത്തിനു മുൻപേ തന്നെ തൃക്കാക്കരയപ്പനെ ഉണ്ടാക്കി ഉണക്കിവെക്കുന്നു. ഉത്രാടദിവസം നാക്കിലയിൽ മുറ്റത്ത് അഞ്ച് തൃക്കാക്കരയപ്പൻമാരെ വെക്കുന്നു.
ഒത്ത നടുവിലായി വലിയ രൂപവും ഇരുഭാഗത്തും രണ്ട് ചെറുതു വീതവുമാണ് ഉണ്ടാക്കി വെക്കുക. അതിൽ അരിമാവ് കൊണ്ട് കൃഷ്ണ കിരീടവും ചെമ്പരത്തി, ചെണ്ടുമല്ലി, തുമ്പ എന്നിവ കൊണ്ട് അലങ്കാരങ്ങളും നടത്തും. ചെമ്പരത്തി ഈർക്കിലിൽ കുത്തി വെക്കും.
തിരുവോണം നാളിൽ മഹാബലിയെ കുടിവെക്കുന്നു. മുത്തശ്ശിയമ്മ, കുട്ടിപട്ടര്, അമ്മി, ആട്ടുകല്ല് തുടങ്ങി അനുചരനന്മാരോടൊത്താണ് മഹാബലി പ്രതിഷ്ഠിക്കപ്പെടുക.
തൃക്കാക്കരയപ്പന് നേദിക്കാൻ ശർക്കരയും പഴവും തേങ്ങയും വെച്ച് പ്രത്യേകതരം അടയുണ്ടാക്കുന്നു. ശർക്കര ഇല്ലാതെ പഞ്ചസാരയിട്ട് പൂവടയാണ് ചിലർ നേദിക്കുക. ആൺകുട്ടികൾ തന്നെ പൂജിക്കണമെന്ന് ചിലയിടത്ത് നിർബന്ധം പിടിക്കാറുണ്ടെങ്കിലും പെൺകുട്ടികളും പൂജ ഏറ്റെടുക്കാറുണ്ട്. അഞ്ച് ഓണം വരെയാണ് തൃക്കാക്കരയപ്പനെ പൂജിക്കുന്നത്. എന്നും രാവിലേയും വൈകിട്ടും വിളക്ക് കൊളുത്തി പൂജിക്കും.
തിരുവോണം കഴിഞ്ഞ് നാലാം ദിവസം മാതേരുകൾ എടുത്ത് മാറ്റുന്നു. അതിനു ശേഷം കന്നിയിലെ ആയില്യം വരെ പൂക്കളം ഇടുന്നത് തുടരുന്നു.
കന്നിമാസത്തിലെ ആയില്യം നാളിനും പ്രത്യേകതയുണ്ട്. മഹാബലിയുടെ മകനായ മകത്തടിയൻ പ്രജകളെ കാണാൻ വരുന്ന ദിവസമാണ് ആയില്യം എന്നാണ് വിശ്വാസം. അന്ന് മകത്തടിയൻ എന്ന പേരിൽ തടി കൂടിയ രൂപത്തെയാണ് പ്രതിഷ്ഠിക്കുക. ഒരു ദിവസത്തെ പൂജക്ക് ശേഷം മകത്തടിയനെ എടുത്തു മാറ്റുന്നു.ഉപ്പേരി, പുളി ഇഞ്ചി, വിവിധ തരം അച്ചാറുകൾ എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കുന്നതും ഉത്രാടം ദിനത്തിലാണ്.