പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയ കുടുംബത്തെ തേടിയെത്തിയത് ഐഎഎസുകാരനാകാൻ പോയ മകന്റെ വിയോഗവാർത്ത.
സിവിൽ സർവ്വീസ് പരിശീലന കേന്ദ്രത്തിലേക്ക് വെള്ളം കയറി മരിച്ച മൂന്ന് പേരിലൊരാൾ മലയാളി. എറണാകുളം സ്വദേശിയായ നെവിൻ ഡാൽവിൻ ആണ് മരിച്ചത്. The deceased is Nevin Dalvin, a native of Ernakulam
ഡൽഹി രാജേന്ദ്ര നഗറിലെ റാവൂസ് എന്ന ഐഎഎസ് പരിശീലന കേന്ദ്രത്തിലാണ് നെവിൻ പഠിച്ചിരുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെ.എന്‍.യു.) ഗവേഷക വിദ്യാര്‍ത്ഥിയാണ് നെവിൻ.
മകൻ നവീനിന്റെ വിയോഗ വാർത്ത കേട്ടതിന് പിന്നാലെ ഞെട്ടലിലാണ് കുടുംബവും ബന്ധുക്കളും. റിട്ട. ഡിവൈഎസ്പിയായ നെവിന്റെ അച്ഛൻ ഡാൽവിൻ സുരേഷും അമ്മ ലാൻസലോട്ടും കാലടി സർവകലാശാലയിൽ പ്രൊഫസറാണ്.
നെവിന് ഒരു സഹോദരിയുണ്ട്. എറണാകുളം കാലടി സ്വദേശികളാണ് ഇവർ. രാവിലെ പ്രാർത്ഥനയ്ക്കായി പള്ളിയിൽ എത്തിയപ്പോഴാണ് മാതാപിതാക്കൾ മരണവിവരം അറിയുന്നത്.
അതേസമയം മരിച്ച മറ്റ് രണ്ടുപേർ പെൺകുട്ടികളാണ്. തെലങ്കാന, യുപി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്. ശ്രിയ, താനിയ എന്നിങ്ങനെയാണ് ഇവരുടെ പേരുകൾ.
പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ സ്ഥിതി ചെയ്യുന്ന ലൈബ്രറിയിലായിരുന്നു മൂന്നുപേരും അപകടം നടക്കുന്ന സമയത്ത്. ഇവിടേക്ക് വളരെപ്പെട്ടെന്ന് വെള്ളം ഇരച്ചെത്തുകയായിരുന്നു.
വേഗത്തിൽ ബേസ്മെന്റിന്റെ പടികൾ കയറിയവർക്കും നേരത്തേ തന്നെ പടികളിൽ നിൽക്കുയായിരുന്നവർക്കുമാണ് രക്ഷപ്പെടാൻ സാധിച്ചത്.
അതേസമയം ബേസ്‌മെൻ്റുകളിൽ നിന്ന് പ്രവർത്തിക്കുന്ന കോച്ചിംഗ് സെൻ്ററുകൾക്കെതിരെ നടപടിയെടുക്കാൻ ഡൽഹി മേയർ ഷെല്ലി ഒബ്‌റോയ് ഞായറാഴ്ച ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ കനത്ത പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തിയിട്ടുണ്ട്.