കനത്ത മഴയെത്തുടർന്ന് വയനാട് നാടുകാണിച്ചുരത്തിൽ റോഡിൽ വിള്ളൽ. സംസ്ഥാന അതിർത്തി എത്തുന്നതിനു 2 കിലോമീറ്റർ മുൻപു ജാറത്തിനും കല്ലളയ്ക്കും ഇടയിലാണു റോഡിന്റെ മധ്യഭാഗത്തുനിന്ന് അൽപം മാറി 15 മീറ്ററോളം നീളത്തിൽ വിള്ളൽ രൂപപ്പെട്ടത്. അര മീറ്ററിലധികം താഴ്ചയുണ്ട്. ഇതിനെ തുടർന്നു ഗതാഗതം ഒറ്റവരിയാക്കി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. (A crack in the road in Nadukanichuram)
സംരക്ഷണഭിത്തിക്കു തകർച്ച സംഭവിക്കാത്തതിനാൽ വലിയ ആഘാതമില്ലെന്നാണ് കരുതുന്നതെന്ന് അധികൃതർ പറഞ്ഞു. ഇന്നു മരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം കൂടുതൽ പരിശോധന നടത്തും.
ബുധനാഴ്ച രാത്രിയാണു വിള്ളൽ ശ്രദ്ധയിൽപെട്ടത്. വൈകാതെ വഴിക്കടവ് പൊലീസ് സ്ഥലത്തെത്തി റിബൺ കെട്ടി യാത്രക്കാർക്കു മുന്നറിയിപ്പ് നൽകി. ഇന്നലെ രാവിലെ മരാമത്ത് അധികൃതരെത്തി ഇവിടെ ബാരൽ നിരത്തി ഗതാഗതം ഒറ്റവരിയാക്കി. വൈകിട്ടായപ്പോൾ വിള്ളലിന്റെ വ്യാപ്തി കൂടിയിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് അടിവശത്തെ മണ്ണിന് ഇളക്കം സംഭവിച്ചതാകുമെന്നാണു കരുതുന്നത്.