തൃശ്ശൂർ: ക്ഷേത്ര കുളത്തിലെ ആമകളുടെ അത്താഴ സദ്യയാണ് ഇപ്പോൾ തൃശ്ശൂരിലെ ചർച്ചാവിഷയം. പാറമേക്കാവ് ക്ഷേത്രത്തിനു സമീപമുള്ള ജവാൻ ഹോട്ടലിന് മുന്നിലാണ് ക്ഷേത്രക്കുളത്തിലെ ആമകൾക്ക് അത്താഴ സദ്യ ഒരുക്കുന്നത്. Turtle dinner in the temple pond
താണിക്കുടം സ്വദേശി സന്തോഷിന്റെ ഉടമസ്ഥതയിലുള്ളതാണ് ജവാൻ ഹോട്ടൽ. വരിവരിയായി ക്ഷേത്രക്കുളത്തിൽ നിന്നും ഹോട്ടലിന് മുന്നിലെത്തി ഇലയിൽ വച്ചിരിക്കുന്ന ഉപ്പുമാവും വടയും പഴംപൊരിയും വേണ്ടുവോളം കഴിച്ച് വരിതെറ്റാതെ മടങ്ങുന്ന ആമകളെ കാണാൻ നിരവധി പേരാണ് എത്തുന്നത്.
നഗരത്തിൽ പാറമേക്കാവ് ക്ഷേത്രത്തിനു സമീപത്താണ് സന്തോഷിന്റെ ജവാൻ ഹോട്ടൽ. ഇന്ത്യൻ സേനയിൽനിന്ന് വിരമിച്ചയാളാണ് സന്തോഷ്. അതിനാലാണ് ഹോട്ടലിന് ജവാനെന്ന് പേരിട്ടിരിക്കുന്നത്.
ഹോട്ടൽ രാത്രി ഏഴരയ്ക്ക് അടയ്ക്കും. ലൈറ്റണച്ചാലുടൻ ക്ഷേത്രക്കുളത്തിൽനിന്ന് വരിവരിയായി ആമകളെത്തും.
നാലഞ്ചു മാസം മുൻപേ സി.സി.ടി.വി. ദൃശ്യത്തിലാണ് രാത്രി ആമകളെത്തുന്നതു കണ്ടതെന്ന് സന്തോഷ് പറയുന്നു. പിറ്റേന്നു മുതൽ ഇലയിൽ ആഹാരം വെച്ചുതുടങ്ങി.
അതോടെ ഏഴരയ്ക്കും എട്ടിനുമിടയിൽ ആമക്കൂട്ടം എത്തിത്തുടങ്ങി. ദിവസവും എണ്ണത്തിൽ വ്യത്യാസമുണ്ടാകും. പത്തെണ്ണംവരെ മിക്ക ദിവസവും വരും.
ക്ഷേത്രക്കുളത്തിൽനിന്ന് 50 മീറ്റർ അകലെയാണ് ഹോട്ടൽ. ആദ്യനാളുകളിൽ ആൾക്കാരെയും വെളിച്ചവും ആമകൾക്ക് പേടിയായിരുന്നു. ഇപ്പോഴത് മാറി. ആമകളുടെ വരവും തീറ്റയും കാണാൻ അനേകംപേർ എത്താറുണ്ട്.