കട്ടപ്പനയിൽ നവജാത ശിശുവും മുത്തശ്ശനും കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് കട്ടപ്പന പോലീസ് ഏഴു കുറ്റപത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു. പ്രതികൾ ഉൾപ്പെട്ട മോഷണങ്ങളുമായി ബന്ധപ്പെട്ട് രണ്ടു കുറ്റപത്രം, ഇരട്ടക്കൊലപാതങ്ങളുടെ രണ്ടു കുറ്റപത്രം, പ്രതി നിതീഷ് വയോധികയെയും യുവതിയെയും പീഡിപ്പിച്ച കേസിൽ രണ്ടു കുറ്റപത്രം, പ്രതികൾ മോഷ്ടിക്കാൻ കയറിയ വർക്ക്ഷോപ്പ് ഉടമയുടെ മകൻ ഉൾപ്പെട്ട സംഘം പ്രതികളെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് ഒരു കുറ്റപത്രവും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. (Kattapana double murder; The police filed seven charge sheets)
മുഖ്യ പ്രതി നിതീഷിന് കേസിൽ കുരുക്കു മുറുകുമെന്നും കൊല്ലപ്പെട്ട വിജയന്റ ഭാര്യ സുമയും മകൻ വിഷ്ണുവും മാപ്പുസാക്ഷിയാകുമെന്നുമാണ് സൂചന. മാർച്ച് രണ്ടിനാണ് നഗരത്തിൽ നടന്ന മോഷണക്കേസിൽ കട്ടപ്പന പുത്തൻപുരക്കൽ നിതീഷും നിതീഷും(31) , നെല്ലാനിക്കൽ വിഷ്ണുവും (29) പിടിയിലായതിനെ തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഇരട്ടക്കൊലക്കേസിന്റെ ചുരുളഴിയുന്നത്.
2016 ജൂലൈയിൽ നവജാത ശിശുവിന്റെ കൊലപാതകം നടന്നത്. മുഖ്യപ്രതി നിതീഷിന് കൊല്ലപ്പെട്ട വിജയന്റെ മകളിൽ ഉണ്ടായ ആൺകുട്ടിയെ ജനിച്ച് ഏതാനും ദിവസങ്ങൾക്കകം കൊല്ലുകയായിരുന്നു. നിതീഷാണ് കുഞ്ഞിനെ തുണി കൊണ്ട് മുഖത്ത് കെട്ടി ശ്വാസം മുട്ടിച്ച് കൊന്നത്. കുഞ്ഞിനെ കാലിലും കൈയിലും പിടിച്ചത് വിജയനും മകൻ വിഷ്ണുവുമായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
കുഞ്ഞിനെ സാഗര ജങ്ഷന് സമീപമുള്ള വിജയന്റെ വീട്ടിൽ കുഴിച്ചിട്ടുവെന്ന് നിതീഷ് മൊഴി നൽകിയിരുന്നു.2023 ഓഗസ്റ്റിലെ ഒരു രാത്രിയിൽ വിജയനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് കൊല്ലപ്പെട്ട കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിജയന്റെ (60) മൃതദേഹം കാഞ്ചിയാറിലെ വാടക വീട്ടിലെ തറ കുഴിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല.
അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം:
വെറുമൊരു മോഷണക്കേസായി രജിസ്റ്റർ ചെയ്യേണ്ടിയിരുന്ന കേസിലൂടെ രണ്ട് ഇരട്ടക്കൊലപാതകങ്ങളുടെ ചുരുളഴിച്ചത് കട്ടപ്പന സി.ഐ. എൻ.സുരേഷ്‌കുമാറായിരുന്നു. പിന്നിൽ സി.ഐ.യുടെ കുറ്റാന്വേഷണ മികവ് വലുതായിരുന്നു. തെളിവുകൾ ഓരോന്നായി കണ്ടെടുത്ത് കുറ്റപത്രം തയാറാക്കുന്നതിലും എൻ.സുരേഷ്‌കുമാർ ഏറെ ശ്രദ്ധിച്ചിരുന്നു.
കുറ്റപത്രങ്ങൾ കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെ സി.ഐ. എൻ.സുരേഷ്‌കുമാറിന് തിരുവന്തപുരം മലയിൻകീഴ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. തിരഞ്ഞെടുപ്പിനെ തുടർന്നുള്ള ഓഫീസർമാരുടെ സ്ഥലംമാറ്റത്തിന്റ ഭാഗമായി ഫെബ്രുവരി ഒന്നിനാണ് കട്ടപ്പന സി.ഐ.യായി സുരേഷ്‌കുമാർ ചുമതലയേൽക്കുന്നത്. ഇവരെ മറ്റു സ്റ്റേഷനുകളിലേക്ക് പുനർ വിന്യസിക്കുന്നതിന്റെ ഭാഗമായാണ് തിരുവന്തപുരം മലയൻകീഴ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയത്.