പിഎസ്‌സി കോഴ ആരോപണം നിഷേധിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയതായി സിപിഎം നേതാവിനെതിരെ ഉയര്‍ന്ന ആരോപണം ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയപ്പോള്‍, നാട്ടില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അതിനെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്നുമുള്ള മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. (Chief Minister does not deny PSC corruption allegations)
”പിഎസ്‌സി അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതോ നിയമിക്കുന്നതോ ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടാണെന്ന് ആര്‍ക്കും പറയാനാകില്ല. ഒരുതരത്തിലുമുള്ള വഴിവിട്ട രീതികളും ഉണ്ടാകാറില്ല. തട്ടിപ്പുകള്‍ പലരീതിയില്‍ നടക്കുന്നുണ്ട്. തട്ടിപ്പ് നടക്കുമ്പോള്‍ സ്വാഭാവികമായി അതിനുള്ള നടപടികള്‍ ഉണ്ടാകും”, മുഖ്യമന്ത്രി പറഞ്ഞു.
പിഎസ്‌സി അംഗമാകുന്നതിന് ഭരണകക്ഷി നേതാവ് 60 ലക്ഷം രൂപ കോഴ ചോദിച്ചുവെന്നും 22 ലക്ഷം രൂപ നേതാവിന് കൈമാറിയെന്നും പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ അന്വേഷണം നടക്കുന്നുവെന്നുമാണ് പുറത്തുവരുന്ന വാര്‍ത്ത.
ഇതിന് മുമ്പും പിഎസ്‌സി അംഗമാകുന്നതിന് പണം വാങ്ങുന്നതായുള്ള ആരോപണമുയര്‍ന്നിരുന്നു. കോഴിക്കോട്ടുനിന്ന് ഉയരുന്ന ഈ ആരോപണത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കുക’, ഇതായിരുന്നു ചോദ്യോത്തരവേളയിൽ എം.കെ. മുനീറിനുവേണ്ടി എന്‍.ഷംസുദ്ദീൻ ചോദിച്ചത്.