സംസ്ഥാനത്ത് കനത്തമഴ തുടരുമ്പോഴും പ്രധാന അണക്കെട്ടുകളില്‍ വെള്ളത്തിന്റെ അളവ് സംഭരണശേഷിയുടെ 40 ശതമാനത്തില്‍ താഴെ മാത്രം. ഇടുക്കി അണക്കെട്ട്, പത്തനംതിട്ടയിലെ കക്കി, പമ്പ, എറണാകുളം ജില്ലയിലെ ഇടമലയാര്‍, വയനാട്ടിലെ ബാണാസുരസാഗര്‍, തൃശൂരിലെ ഷോളയാര്‍ എന്നിവയാണ് സംസ്ഥാത്തെ പ്രധാനപ്പെട്ട അണക്കെട്ടുകള്‍. (Heavy Rain; This is the water level storage status of dams in Kerala)
ഇതില്‍ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ സംഭരണശേഷിയുടെ 33.78 ശതമാനം മാത്രമാണ് വെള്ളമുള്ളത്. കക്കി (26 ശതമാനം) പമ്പ (26.26 ശതമാനം) ഇടമലയാര്‍ (28.81 ശതമാനം), ഷോളയാര്‍ ( 12.44 ശതമാനം), ബാണാസുരസാഗര്‍ (16.49 ശതമാനം) എന്നിങ്ങനെയാണ് മറ്റു പ്രധാനപ്പെട്ട ഡാമുകളിലെ ജലത്തിന്റെ അളവ്.
അതേസമയം നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് മൂഴിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത് ഡാമുകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കല്ലാര്‍കുട്ടിയില്‍ സംഭരണ ശേഷിയുടെ 95.74 ശതമാനം വെള്ളം ഉണ്ട്. ലോവര്‍ പെരിയാറില്‍ ഇത് 100 ശതമാനം വരും. പെരിങ്ങല്‍കുത്തിലും മൂഴിയാറിലും യഥാക്രമം 85.41 ശതമാനം, 53.71 ശതമാനം എന്നിങ്ങനെയാണ് ജലത്തിന്റെ അളവ്.
ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന പെരിങ്ങല്‍കുത്ത്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള മൂഴിയാര്‍ എന്നിവയില്‍ നിന്നും സുരക്ഷയുടെ ഭാഗമായി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നുണ്ട്. അതിനാൽ താനെന്ന പുഴകളുടെ തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാട്ടുപ്പെട്ടിയിലും കുറ്റ്യാടിയിലും 50 ശതമാനത്തിന് മുകളില്‍ വെള്ളം ഉണ്ടെങ്കിലും ഇതുവരെ വെള്ളം പുറത്തേയ്ക്ക് ഒഴുക്കി തുടങ്ങിയിട്ടില്ല. ഈ ഡാമുകളില്‍ വെള്ളത്തിന്റെ അളവ് സുരക്ഷിത പരിധിയിലായത് കൊണ്ടാണ് ഡാം തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാത്തത്.
ജലസേചന വകുപ്പിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ നെയ്യാര്‍, മംഗലം, മലങ്കര അണക്കെട്ടുകളില്‍ മാത്രമാണ് 50 ശതമാനത്തിന് മുകളില്‍ വെള്ളം ഉള്ളത്. നെയ്യാറില്‍ സംഭരണശേഷിയുടെ 83 ശതമാനം വെള്ളം ഉണ്ട്. മംഗലം ഡാമില്‍ ഇത് 75 ശതമാനം ആണ്. മലങ്കര ഡാമില്‍ 76 ശതമാനം വരും.